ശിവഗിരി മഠത്തിന്റെ ലോകമത പാർലമെന്റിന് റഷ്യയിൽ ഇന്ന് തുടക്കമാകും

Friday 20 February 2026 1:40 AM IST

മോസ്‌കോ: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി റഷ്യയിൽ ലോകമത പാർലമെന്റിന് ഇന്ന് തുടക്കമാകും. മോസ്കോ കുസിനെൻ സ്ട്രീറ്റിലെ കൺസെർട്ട് ഹാളിൽ നടക്കുന്ന സമ്മേളനം റഷ്യൻ പാർലമെന്റ് അംഗം ആഞ്ചേല എഗോറെവ്ന ഗ്ലാജ്കോവ ഉദ്ഘാടനം ചെയ്യും. ലോകമത പാർലമെന്റ്- റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അദ്ധ്യക്ഷത വഹിക്കും. റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ മുഖ്യാഥിതിയാകും. ഹിന്ദു കൗൺസിൽ ഒഫ് റഷ്യ ചെയർമാൻ സാധു പ്രിയദാസ്, സ്വാമിനി ആര്യനന്ദാദേവി (ശിവഗിരിമഠം), കെ.ജി.ബാബുരാജൻ (ബഹ്റിൻ), ഡോ. സുരേഷ് കുമാർ മധുസൂദനൻ (മുംബയ്), അമ്പലത്തറ രാജൻ (സേവനം യു.എ.ഇ), അഡ്വ. അനിൽ ബോസ് എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും പങ്കെടുക്കും. മോസ്കോയിലെ എംബസി ഒഫ് ഇന്ത്യ, ജെ.എൻ.സി.സി മോസ്‌കോ, ഓൾ മോസ്‌കോ മലയാളി അസോസിയേഷൻ, ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണപ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്.