അനധികൃത ബോർഡുകൾ വീണ്ടും: അതൃപ്തിയറിയിച്ച് ഹൈക്കോടതി
കൊച്ചി: പാതയോരങ്ങളിൽ വീണ്ടും അനധികൃത ബോർഡുകൾ പ്രത്യക്ഷപ്പെടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. നീക്കും തോറും ബോർഡുകൾ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. ജനങ്ങൾ ബോധപൂർവം നിയമലംഘനം നടത്തുന്നതാണോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. തിരുവനന്തപുരത്ത് ആറ്റുകാൽ ക്ഷേത്രോത്സവത്തിന്റെ ബോർഡുകളും കൊച്ചിയിൽ രാഷ്ട്രീയ ജാഥകളുടെ ഫ്ലക്സുകളും നിറഞ്ഞിരിക്കുകയാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയക്കാർ ബോർഡ് വയ്‌ക്കുന്നത് മനസിലാക്കാം. ആറ്റുകാലമ്മയുടെ പടം എന്തിനാണെന്ന് കോടതി വാക്കാൽ ചോദിച്ചു. ആറ്റുകാലമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? അമ്മയെ ആരും അറിയാത്തതല്ലല്ലോയെന്നും സിംഗിൾബെഞ്ച് പറഞ്ഞു. പൊതുസ്ഥലത്ത് കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരായ ഹർജികൾ പരിഗണിക്കവേയാണ് നിരീക്ഷണം. ബോർഡുകൾ നീക്കി പിഴ ഈടാക്കുന്നതിന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ കോടതി കഴിഞ്ഞതവണ നിർദ്ദേശിച്ചിരുന്നു. ഇത് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ 10 ദിവസം കൂടി സമയം തേടി.