കോഴക്കേസിൽ എക്‌സൈസ് ഓഫീസറുടെ കുറ്റം ശരിവച്ചു
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളിൽനിന്ന് പതിനായിരംരൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രാജാക്കാട് പൂവക്കാട്ടുവീട്ടിൽ പി.ഡി. ദേവസ്യയുടെ കുറ്റം ഹൈക്കോടതി ശരിവച്ചു. അതേസമയം മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിച്ച രണ്ടുവർഷത്തെ തടവുശിക്ഷ ഒരു വർഷമായി കുറച്ചു. ദേവസ്യ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി. ഹർജിക്കാരന് വിധിച്ച 30,000 രൂപ പിഴശിക്ഷയും ശരിവച്ചിട്ടുണ്ട്.
നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡ് രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിലെ പ്രതികളായ മെൽവിൻ തോമസ്, വിനോദ് രാമൻ, സനീഷ് സരളപ്പൻ, മനോജ് ഫിലിപ്പ് എന്നിവരിൽ നിന്നായി ഹർജിക്കാരൻ 20500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു വിജിലൻസ് കേസ്. 2009-2010 കാലഘട്ടത്തിലായിരുന്നു സംഭവം.
ആരോപണം അവിശ്വസനീയമാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതിയുടെ കൈയിൽ കറൻസിനോട്ടിൽനിന്നുള്ള ഫിനോൽഫ്തലീൻ പൗഡർ പുരണ്ടത് പ്രധാന തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കോഴപ്പണം സമീപത്തെ ഓടയിൽ എറിഞ്ഞുകളഞ്ഞെങ്കിലും സ്വതന്ത്രസാക്ഷികളുടെയും ഗസറ്റഡ് ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ വീണ്ടെടുത്ത കാര്യവും ബോധിപ്പിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി കുറ്റംശരിവച്ചത്. വിജിലൻസിനുവേണ്ടി സ്‌പെഷ്യൽ ഗവ. പ്ലീഡർ എ. രാജേഷ് ,സീനിയർ ഗവ. പ്ലീഡർ എസ്. രേഖ എന്നിവർ ഹാജരായി.