'സ്‌ത്രീകൾക്കെതിരെ സ്‌ത്രീകൾ പ്രവർത്തിക്കുന്നു'; പുരുഷ കമ്മിഷന് സമയമായോയെന്നതിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ 

Friday 20 February 2026 4:34 PM IST

പത്തനംതിട്ട: ബ്രിട്ടീഷുകാരായ ജഡ്‌‌ജിമാരാണ് ഇന്ത്യയിലെ സ്‌ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങൾ നടപ്പാക്കിയതെന്ന് വനിതാകമ്മിഷൻ ചെയർപേഴ്‌സൺ പി സതീദേവി. സ്‌ത്രീകളുടെ അന്തസിന് പ്രാധാന്യം നൽകിയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നിയമങ്ങൾ നടപ്പിലാക്കിയത്. സ്‌ത്രീകൾക്ക് എങ്ങനെ സംരക്ഷണം കൊടുക്കാമെന്ന നിയമം ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നുവെന്നും സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷൻ, പത്തനംതിട്ട പ്രസ് ക്ളബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച കേരള വനിതാ കമ്മിഷൻ മാദ്ധ്യമശില്പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അവർ.

'കോടതികളുണ്ടായത് ബ്രിട്ടീഷുകാരുടെ കാലത്താണ്. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷമേധാവിത്വമുള്ള രാജ്യത്ത് സ്‌ത്രീസംരക്ഷണ നിയമത്തിന് ഏറെ പ്രസക്തിയുണ്ട്. സ്‌ത്രീധനപീഡനക്കേസുകളിൽ ഏറ്റവും കൂടുതൽ പ്രതിസ്ഥാനത്തുവരുന്നത് സ്‌ത്രീകളാണ്. പെൺവാണിഭ കേസുകളിൽപ്പോലും സ്‌ത്രീകൾക്കെതിരെ പ്രവർത്തിക്കുന്നത് സ്‌ത്രീകളാണ്. സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കാനുള്ള നിയമം പുരുഷന്മാർക്കെതിരല്ല, മറിച്ച് സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണ്. കേരളത്തിൽ പുരുഷ കമ്മിഷനെ നിയമിക്കാൻ സമയമായിട്ടില്ല'- പി സതീദേവി വ്യക്തമാക്കി.