വ്യാജആധാരം പണയപ്പെടുത്തി 5.12കോടിയുടെ വായ്പ: ബിസിനസുകാരൻ അറസ്റ്റിൽ
കൊച്ചി: വ്യാജആധാരം ചമച്ച് ചോളമണ്ഡലം ഫിനാൻസിൽനിന്ന് 5 .12 കോടി രൂപ വായ്പയെടുത്ത ബിസിനസുകാരനെ പൊലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരവേലിൽ ട്രേഡേഴ്സ് പ്രൊപ്രൈറ്റർ പുത്തൻകുരിശ് പഴന്തോട്ടം കാഞ്ഞിരവേലിൽ ജെന്നി വർഗീസിനെയാണ് (51) പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ 30കോടിരൂപയുടെ മറ്റൊരു സാമ്പത്തികതട്ടിപ്പ് കേസിലെയും മുഖ്യപ്രതിയാണ്.
മൂന്ന് കൊല്ലം മുമ്പാണ് ബിസിനസ് ആവശ്യത്തിനെന്ന പേരിൽ വ്യാജപ്രമാണം നൽകി ചോളമണ്ഡലത്തിൽനിന്ന് 5.12 കോടി രൂപ വായ്പയെടുത്തത്. ഒറിജിനൽ ആധാരം പണയപ്പെടുത്തി മറ്റ് രണ്ട് ബാങ്കുകളിൽനിന്നു കോടിക്കണക്കിന് രൂപ വായ്പയെടുത്തിരുന്നു. ഇതിനിടെ ആർ.ബി.ഐയുടെ മുന്നറിയിപ്പിനെ തുടർന്ന് രജിസ്ട്രേഷൻ വകുപ്പിൽനിന്ന് ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പിവാങ്ങി ചോളമണ്ഡലം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആധാരം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പാലാരിവട്ടം പൊലീസിൽ ജനുവരിയിൽ പരാതി നൽകി. ജെന്നിയുടെ കുടുംബാംഗങ്ങളായ ജീബാ ജെന്നി, ജിനു വർഗീസ്, മെറീന ജിനു എന്നിവരും കേസിൽ പ്രതികളാണ്. ഇവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കലൂരിൽ നിന്നാണ് ജെന്നിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.