കന്നുകുട്ടി പരിപാലനത്തിന് ഡിജിറ്റൽ പരിഷ്‌കാരം

Saturday 21 February 2026 12:11 AM IST

പത്തനംതിട്ട: ജനനം മുതൽ കന്നുകുട്ടികളുടെ വളർച്ച, ആരോഗ്യം, പോഷണം, പ്രജനനം എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിന് പരിഷ്കരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് (ഡിജിറ്റൽ സ്‌പെഷ്യൽ ലൈവ്‌സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാം (ഡി.എസ്.എൽ.ബി.പി) ജില്ലയിൽ തുടക്കമായി.

ക്ഷീരമേഖലയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, കന്നുകാലികളുടെ ജനിതകഗുണം മെച്ചപ്പെടുത്തുക, കർഷകരുടെ വരുമാനം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ രൂപകൽപ്പന ചെയ്ത സ്‌പെഷ്യൽ ലൈവ്‌സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാമിനെയാണ് ആധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തി ഡിജിറ്റൽ സ്‌പെഷ്യൽ ലൈവ്‌സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാമാക്കുന്നത്.

കന്നുകുട്ടികളുടെ രജിസ്‌ട്രേഷൻ, ഇയർ ടാഗിംഗ്, വാക്‌സിനേഷൻ, ധാതുമിശ്രിത വിതരണം, കൃത്രിമ ഗർഭധാരണം, ഗർഭനിർണയം, വളർച്ച വിലയിരുത്തൽ എന്നിവ ഘട്ടംഘട്ടമായി ഡിജിറ്റൽ സംവിധാനത്തിലൂടെ ഉറപ്പാക്കും. തീറ്റ സംഭരണം, വിതരണം, ഡേറ്റാ രേഖപ്പെടുത്തൽ എന്നിവ ക്ഷീര സഹകരണ സംഘങ്ങൾ നിർവഹിക്കും.

ലക്ഷ്യം ഉത്പാദന സ്വയംപര്യാപ്തത  കന്നുകാലികളുടെ ആദ്യ ഗർഭധാരണ പ്രായം, ആദ്യ പ്രസവ പ്രായം എന്നിവ കുറച്ച് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക

 കർഷകർക്ക് സാങ്കേതിക മാർഗനിർദേശങ്ങളും സാമ്പത്തിക പ്രോത്സാഹനവും നൽകി വരുമാനം ഉയർത്തുക

 സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കന്നുകാലി ആശ്രിതത്വം കുറച്ച് സ്വയംപര്യാപ്ത ക്ഷീരമേഖല സൃഷ്ടിക്കുക

 കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വികസിപ്പിച്ച ഇ-സമൃദ്ധ സോഫ്‌ട്‌വെയറിലൂടെ പദ്ധതി പ്രവർത്തനം നിരീക്ഷിക്കും

സംസ്ഥാന പ്ലാൻ ബഡ്ജറ്റ് പദ്ധതി വിഹിതം

₹ 49.68 ലക്ഷം

പദ്ധതിയിയിൽ ഉൾപ്പെടുത്തുന്ന കന്നുകുട്ടികൾ

800

പശുക്കുട്ടിയെ വളർത്തി ആദ്യ പ്രസവമെടുക്കുന്നത് വരെയുള്ള ആകെ ചെലവിന്റെ 50 ശതമാനം തുക,​ അതായത് പരമാവധി 30,000 രൂപ സബ് സിഡിയായി കർഷകന് ലഭിക്കും.

ക്ഷീര വികസന വകുപ്പ് അധികൃതർ