എം.വി.ഡിയുടെ കാറിന്റെ താക്കോൽ ഊരിയ യുവാവ് അറസ്റ്റിൽ
തിരുവല്ല: പ്രായപൂർത്തിയാകാത്ത മകളുടെ സ്കൂട്ടർ പരിശോധിച്ച ദേഷ്യത്തിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത യുവാവ് അറസ്റ്റിൽ. പെരിങ്ങര പാണാറ ഹൗസിൽ പി.എസ്.അജേഷാണ് (47) പിടിയിലായത്. തിരുവല്ല -അമ്പലപ്പുഴ റോഡിൽ വൈക്കത്തില്ലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് മോട്ടോർവകുപ്പ് അധികൃതർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സ്കൂൾ യൂണിഫോമിൽ പെൺകുട്ടി ഓടിച്ചുവന്ന ഇരുചക്രവാഹനം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കൈകാണിച്ച് നിറുത്തി പരിശോധിച്ചു. ലൈസൻസ് എടുത്തിട്ടില്ലെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും പെൺകുട്ടി തന്നെ അധികൃതരെ അറിയിച്ചു. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പിന്നാലെ സ്ഥലത്തെത്തിയ കുട്ടിയുടെ രക്ഷിതാവ് ഉദ്യോഗസ്ഥരോട് ബഹളമുണ്ടാക്കി. തന്റെ വാഹനം വിട്ടുനൽകാതെ നിങ്ങളുടെ വാഹനവും കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കാറിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥർ പുളിക്കീഴ് സ്റ്റേഷനിൽ പരാതി അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. റിമാൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.