താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലിന് സ്റ്റേ

Saturday 21 February 2026 12:14 AM IST

കൊച്ചി: പൊതു സ്ഥാപനങ്ങളിൽ പത്തു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേചെയ്തു. സർക്കാരിന്റെ വിശദീകരണം വൈകുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നടപടി.

താത്കാലികക്കാരെ സുപ്രീംകോടതി ഉത്തരവുകൾക്കു വിരുദ്ധമായി സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നേരത്തേ വിധിച്ചിരുന്നു. ഈ നിർദ്ദേശം നിലനിൽക്കേ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവുകൾ ഇറക്കിയതിനെതിരെ ഫയൽചെയ്ത ഉപഹർജിയിലാണ് ഇടക്കാല ഉത്തരവ്. നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽചെയ്യാൻ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. പലതവണ സമയം അനുവദിച്ചിട്ടും സർക്കാർ മറുപടി നൽകിയില്ല.

സുപ്രീംകോടതി

ഉത്തരവിന് വിരുദ്ധം

 സുപ്രീംകോടതി നിർദ്ദേശിച്ച നടപടിക്രമങ്ങൾ പാലിക്കാതെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്

 ഇത് കണക്കിലെടുക്കാതെ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം  കോടതിഅലക്ഷ്യമാണെന്ന് മലപ്പുറം സ്വദേശി അബ്ദുൾ വാഹിദാണ് ഉപഹർജി ഫയൽ ചെയ്തത്. ഹർജിക്കാരനുവേണ്ടി അഡ്വ. നവനീത് കൃഷ്ണൻ ഹാജരായി