യുവതീപ്രവേശനം എതിർത്തതിന് സർക്കാർ പ്രതികാരമെന്ന് തന്ത്രി
കൊല്ലം: ശബരിമലയിൽ യുവതീപ്രവേശന നീക്കത്തെ തടഞ്ഞതിലുള്ള പ്രതികാരത്തിലാണ് തന്നെ സ്വർണ്ണക്കൊള്ളക്കേസിൽ കുടുക്കിയതെന്ന് തന്ത്രി കണ്ഠരര് രാജീവര്. തന്ത്രി വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള ജാമ്യാപേക്ഷയിലാണ് ഈ ആരോപണം.
ശബരിമലനട എല്ലാ ദിവസവും തുറക്കാനുള്ള സർക്കാർ ആവശ്യത്തെയും എതിർത്തിർത്തിരുന്നു. അതിലും തന്നോട് വൈരാഗ്യമുണ്ട്. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ ചില പൊലീസ് ഉദ്യോഗസ്ഥർ യുവതികളെ കയറ്റാൻ ശ്രമിച്ചേപ്പോൾ തടഞ്ഞു.
യുവതീ പ്രവേശനത്തിന് ശ്രമങ്ങളുണ്ടായപ്പോൾ പൂജകൾ നിറുത്തിവയ്ക്കുമെന്നും ക്ഷേത്രത്തിന് പുറത്തുവരുമെന്നും താൻ മുന്നറിയിപ്പ് നൽകി. ക്ഷേത്ര കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കില്ലെന്ന ശക്തമായ നിലപാടെടുത്തത്തു.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ ചിലകാര്യങ്ങൾ അന്വേഷണസംഘം മറച്ചുവച്ചു.
തന്ത്രി സ്ഥാനം ക്ഷേത്രാചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജകൾ എന്നിവയിൽ പരിമിതപ്പെട്ടിരിക്കുന്നു. ഭരണപരമായ കാര്യങ്ങളിലോ സ്വത്തുക്കളുടെ പരിപാലനത്തിലോ യാതൊരു അധികാരവും തന്ത്രിക്കില്ല. ദേവസ്വം മാന്വൽ പ്രകാരം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെയും തിരുവാഭരണങ്ങളുടെയും സംരക്ഷണവും കണക്കെടുപ്പും ദേവസ്വം ബോർഡിന്റെ മാത്രം ഉത്തരവാദിത്വമാണ്. ഭരണപരമായ ക്രമക്കേടുകൾ തടയാൻ തനിക്ക് നിയമപരമായ ബാദ്ധ്യതയില്ല. അതിനാൽ അത്തരം കാര്യങ്ങളിൽ പ്രതികരിച്ചില്ല എന്നത് ക്രിമിനൽ ഗൂഢാലോചനയായി കാണാനാവില്ലെന്നും ജാമ്യാപേക്ഷയിലുണ്ട്. ശക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി കഴിഞ്ഞ ദിവസം തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
ശബരിമല ദർശനത്തിന് യുവതികളെത്തിയപ്പോൾ നടയടയ്ക്കാൻ തന്ത്രിക്ക് നിയമോപദേശം നൽകിയത് ഞാനാണ്. പൊലീസ് യൂണിഫോം ധരിപ്പിച്ച് രഹ്നഫാത്തിമയെ ഉൾപ്പെടെ എത്തിച്ചപ്പോഴാണ് തന്ത്രി നടയടച്ചത്. ഇതിനുള്ള പ്രതികാരമായിട്ടാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെടുത്തി ഒരു തെളിവും ഇല്ലാതിരുന്നിട്ടും തന്ത്രിയെ അറസ്റ്റുചെയ്ത് 41 ദിവസം ജയിലിൽ പാർപ്പിച്ചത് -പി.എസ്.ശ്രീധരൻ പിള്ള, മുൻ ഗോവ ഗവർണർ