ടൗൺഷിപ്പിൽ അവന്തിക മോൾക്കും ഒരുങ്ങി 'സ്‌നേഹവീട്'
കൽപ്പറ്റ: 'വീട് സൂപ്പറാ..' ടൗൺഷിപ്പിൽ വീട് കാണാനെത്തിയ അവന്തിക മോൾ ചെറിയച്ഛനോട് പറഞ്ഞു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ധീരമായി നേരിട്ട അവന്തിക മോളും അച്ഛമ്മ ജ്യോതി മണിക്കും ചെറിയച്ഛൻ പ്രദീപിനും ഒപ്പം തന്റെ വീട് കാണാൻ എത്തിയതായിരുന്നു. അവന്തിക തന്നെയാണ് തന്റെ വീട് നറുക്കെടുത്ത് കണ്ടെത്തിയത്. ബൈപ്പാസിനടുത്ത് ഒന്നാം സോണിൽ ഒന്ന് ബി. നമ്പർ 22 വീടാണ് അവന്തികയ്ക്ക് ലഭിച്ചത്. വീട് കാണാൻ പറ്റിയ കുറഞ്ഞ നേരം കൊണ്ട് വിശാലമായ വീടിനകത്ത് അവന്തിക ഓടി നടന്നു. ജനാലിലൂടെ തന്റെ കൂട്ടുകാർ താമസിക്കാൻ എത്തുന്ന വീടുകൾ നോക്കി.
അതിജീവനത്തിന്റെ കരുത്തുറ്റ പ്രതീകമാണ് അവന്തിക. ദുരന്തത്തിൽ അവന്തികയ്ക്ക് നഷ്ടമായത് അച്ഛൻ പ്രശോബിനേയും അമ്മ വിജയലക്ഷ്മിയെയും സഹോദരൻ അശ്വിനേയുമാണ്. ഉരുൾ ദുരന്തത്തിൽ ഒഴുകിപ്പോയ അവന്തികയെ രക്ഷാപ്രവർത്തകരാണ് ചെളിയിൽ നിന്നാണ് കണ്ടെത്തിയത്. ആഴ്ചകളോളം ചികിത്സയിലായിരുന്നു. എല്ലാം അതിജീവിച്ച് വരികയാണ് അവന്തിക. ഇതിനിടയിൽ അവൾക്ക് കൂടുതൽ കരുത്ത് പകരുകയാണ് സർക്കാർ കരുതലിൽ ഉയർന്ന വീട്. അവന്തികയുടെ അച്ഛൻ പ്രഷോബിനും അമ്മ വിജയലക്ഷ്മിയുടെയും വലിയ ആഗ്രഹമായിരുന്നു മുണ്ടക്കൈയിൽ സ്വന്തമായൊരു വീട്. ഇതിനായി മുണ്ടക്കൈയിൽ അഞ്ചു സെന്റ് സ്ഥലം വാങ്ങി വീട് വെക്കാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം.