തന്ത്രിയെ ജയിലിലടച്ചത് എന്തിനെന്ന് വ്യക്തമാക്കണം: വി.ഡി. സതീശൻ
ആലുവ: ശബരിമലയിലെ സ്വർണമോഷണവുമായി ബന്ധമില്ലാതെ 45 ദിവസം തന്ത്രിയെ ജയിലിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കേസിൽ എൽ.ഡി.എഫ് നേതാക്കൾ അറസ്റ്റിലായതും നേതാക്കൾക്കെതിരെ ആരോപണവും ഉയർന്നപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനാണ് തന്ത്രിയെ അറസ്റ്റുചെയ്തത്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം ഉപയോഗിച്ചു. തന്ത്രിയെപ്പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ എന്തു കാരണത്തിനാണ് അറസ്റ്റെന്നും കുറ്റകൃത്യത്തിൽ അദ്ദേഹത്തിന്റെ പങ്ക് എന്താണെന്നും എസ്.ഐ.ടി വ്യക്തമാക്കണമെന്ന് ജനുവരി 11ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. തന്ത്രിക്ക് ജാമ്യം അനുവദിച്ച കോടതി കൃത്യമായ നിരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയുടെ അലംഭാവത്തിന്റെ ഇരകളാണ് ഉഷാ ജോസഫും ഹർഷിനയും വിനോദിനിയും. സംഭവം നിയമസഭയിൽ പ്രതിപക്ഷം സൂചിപ്പിച്ചിട്ടും സർക്കാർ അവർക്ക് ഒരു സഹായവും ചെയ്തില്ല. പ്രതിപക്ഷമാണ് ചെലവു വഹിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.