ഡോക്ടർക്കെതിരെ മന്ത്രി വീണ: സ്വയം അനുഭവിച്ചാൽ  ഇങ്ങനെ പറയുമോ?

Saturday 21 February 2026 12:29 AM IST

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കാേളേജിൽ അഞ്ചു വർഷം മുമ്പ് ശസ്ത്രക്രിയാ ഉപകരണം വീട്ടമ്മയുടെ ഉദരത്തി

ൽ കുടുങ്ങിയ സംഭവത്തിൽ ഡോക്‌ടർക്ക് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി വീണാ ജോർജ്. താൻ ഇങ്ങനെയൊരു സർജറി നടത്തിയിട്ടില്ല എന്നാണ് ഡോക്ടർ പറയുന്നത്. പക്ഷേ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടറെ പലതവണ വീട്ടിൽ പോയി കണ്ടിട്ടുണ്ടെന്നാണ് ഉഷാ ജോസഫിന്റെ മകൻ പറയുന്നത് . നോൺ പ്രാക്ടീസ് അലവൻസ് വാങ്ങുന്ന ഡോക്ടർ, വീട്ടിൽ പ്രാക്ടീസ് ചെയ്യുന്നു എന്നത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യത്തിൽ കുടുംബം പറയുന്നതാണ് വിശ്വസിക്കാൻ കഴിയുന്നത്. ഫ്‌ളോർ നഴ്സ് ഇല്ലാതെ സർജറി നടന്നുവെന്ന ഡോക്ടറുടെ വാദം ശരിയല്ല. പ്രോട്ടോകോൾ പ്രകാരമുള്ള നഴ്സ് ഇല്ലാതെ സർജറി നടന്നിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സർജറി ചെയ്ത ഡോക്ടർക്കാണ്.ഉപകരണം വയറ്റിൽ ഇരുന്നാൽ പ്രശ്‌നമില്ലെന്ന് ഒരുകാരണവശാലും പറയാൻ പാടില്ലാത്തതാണ്. അതിനാൽ, ഇത്തരം വീഴ്ചകളിൽ ഒരു തരത്തിലുള്ള ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് സർക്കാർ മേൽനോട്ടം വഹിക്കും.

മനുഷ്യാവകാശ കമ്മിഷൻ

സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.ഗീത ആവശ്യപ്പെട്ടു. പ്രാഥമിക പരിശോധനയിൽ തന്നെ സംഭവത്തിൽ വീഴ്ച കണ്ടെത്തിയിട്ടുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.