ഓസീസിന് 9 വിക്കറ്റിന് വെറുതേ ഒരു ജയം

Saturday 21 February 2026 12:43 AM IST

അവസാന മത്സരത്തിൽ ഒമാനെ തോൽപ്പിച്ച് സൂപ്പർ എട്ട് കാണാതെ ഓസ്ട്രേലിയ മടങ്ങി

പല്ലക്കിലെ : ഈ ലോകകപ്പിൽ സൂപ്പർ എട്ട് കാണാതെ മടങ്ങേണ്ടിവന്ന ഓസ്ട്രേലിയയ്ക്ക് ഗ്രൂപ്പ് റൗണ്ടിലെ നാലാം മത്സരത്തിൽ വിജയം. ദുർബലരായ ഒമാനെതിരെ ഒമ്പത് വിക്കറ്റിനാണ് കംഗാരുക്കൾ ജയം കണ്ടത്. ആദ്യം ബാറ്റുചെയ്ത ഒമാനെ 16.2 ഓവറിൽ 104 റൺസിന് ആൾഔട്ടാക്കിയ ശേഷം 9.4 ഓവറിൽ ഒരൊറ്റ വിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയായിരുന്നു ഓസീസ്.

പ്രാഥമിക ഘട്ടത്തിൽതന്നെ പുറത്താകേണ്ടിവന്നതിന്റെ ദേഷ്യമെല്ലാം ഇന്നലെ ഒമാനോട് തീർക്കുകയായിരുന്നു കംഗാരു നാട്ടുകാർ.ടോസ് നേടിയ ഓസ്ട്രേലിയ ഒമാനെ ബാറ്റിംഗിനയച്ചു.നാലുവിക്കറ്റ് വീഴ്ത്തിയ ആദം സാംപയും രണ്ട് വിക്കറ്റുകൾ വീതം നേടിയ സേവ്യർ ബാർട്ട്‌ലെറ്റും ഗ്ളെൻ മാക്സ് ‌വെല്ലും ഓരോ വിക്കറ്റ് നേടിയ മാർക്കസ് സ്റ്റോയ്നിസും നഥാൻ എല്ലിസും ഒമാനെ പിച്ചിച്ചീന്തി.32 റൺസടിച്ച വാസിം അലി ആയിരുന്നു ഒമാൻ നിരയിലെ ടോപ് സ്കോറർ.

മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്ടൻ മിച്ചൽ മാർഷും (64) ട്രാവിസ് ഹെഡും (32) തകർത്തടിച്ചു. ഒമ്പതാം ഓവറിൽ ഹെഡ് പുറത്തായെങ്കിലും അടുത്ത ഓവറിൽ ജോഷ് ഇൻഗിലിസിനെക്കൂട്ടി (12*) മാർഷ് ടീമിനെ വിജയത്തിലെത്തിച്ചു. ആദം സാംപയാണ് പ്ളേയർ ഒഫ് ദ മാച്ച്.

ഈ ലോകകപ്പിലെ ഗ്രൂപ്പ് റൗണ്ടിലെ നാലുകളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഓസീസിന് ജയിക്കാനായത്. ആദ്യമത്സരത്തിൽ അയർലാൻഡിനെ 67 റൺസിന് തോൽപ്പിച്ചു. എന്നാൽ രണ്ടാം മത്സരത്തിൽ സിംബാബ്‌വേയ്ക്ക് മുന്നിൽ അടിതെറ്റി. 23 റൺസിനായിരുന്നു പരാജയം. പിന്നാലെ ശ്രീലങ്കയോട് എട്ടുവിക്കറ്റിന് എട്ടുനിലയിൽ പൊട്ടിയതോടെ തീരുമാനമായി. ഒമാനെതിരായ മത്സരഫലം തന്നെ അപ്രസക്തമായി. ഒമാനാകട്ടെ നാലുകളിയും തോറ്റാണ് നാട്ടിലേക്ക് മടങ്ങുന്നത്.