കല്ലുംതാഴം വഴി ഗതാഗതനിയന്ത്രണം ഇന്ന് മുതൽ
കൊല്ലം: ദേശീയപാത അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് കല്ലുംതാഴം വഴിയുള്ള ഗതാഗതനിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ. മാർച്ച് 31 വരെയാണ് നിർമ്മാണം. ഇതിന് അനുസൃതമായ നിയന്ത്രണ- നിരോധനരീതികളാകും നടപ്പിലാക്കുക. പാൽക്കുളങ്ങര-ദേശീയപാത അപ്രോച്ച്‌റോഡുകൾ തമ്മിൽചേർത്തുള്ള ഗതാഗതക്രമീകരണം 28ന് മുമ്പ് പൂർത്തിയാക്കും. പുളിയത്ത്മുക്ക്-കല്ലുംതാഴം റോഡും ഇതേകാലയളവിൽ യാത്രായോഗ്യമാക്കും. സാഹചര്യത്തിനനുസൃതമായി റെയിൽ ലെവൽക്രോസ് അധികസമയം തുറന്ന് നൽകും. ഈ സമയപരിധിക്കുള്ളിൽ കോർപ്പറേഷന്റെ ഡ്രെയിനേജ് ജോലികൾ പൂർത്തിയാക്കാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്. കല്ലുംതാഴം-അയത്തിൽ ജംഗ്ഷനുകളിലെ അടിപ്പാത ടാറിട്ട് ഇരുവശത്തേക്കും ഗതാഗതം സാദ്ധ്യമാക്കുന്നതിനുള്ള നടപടികളും അനുബന്ധമായി ഉണ്ടാകും. ഇന്ന് മുതൽ 28 വരെ രാത്രികാല നിർമാണപ്രവർത്തനങ്ങൾക്കായി രാത്രി 9 മുതൽ രാവിലെ 6 വരെ ഗതാഗതം നിരോധിക്കും. മാർച്ച് ഒന്ന് മുതൽ 31 വരെയാണ് പൂർണ ഗതാഗതനിരോധനം. ഗതാഗതം ക്രമീകരിക്കുന്നതിന്റെഭാഗമായി 30 ട്രാഫിക് വാർഡന്മാരെ നിയോഗിക്കും. വഴിതിരിച്ചുവിടാനുള്ള സൈൻബോർഡുകളും സ്ഥാപിക്കും. പരീക്ഷ കാലയളവിൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം രാവിലെ 10 വരെ അധിക ഗതാഗതസൗകര്യവും ഒരുക്കും. എറണാകുളത്ത്‌നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/മൾട്ടിപ്പിൾ ആക്സിൽ വാഹനങ്ങൾ ചവറ കെ.എം.എം.എൽ ഭാഗത്ത്നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ്-കണ്ണനല്ലൂർ വഴി കടത്തിവിടും. തിരുവനന്തപുരത്ത്‌നിന്നും എറണാകുളത്തേക്ക്‌പോകുന്ന വാഹനങ്ങൾ കൊട്ടിയത്ത്‌നിന്ന് തിരിഞ്ഞ് കണ്ണനല്ലൂർ -ഭരണിക്കാവ്-ശാസ്താംകോട്ട-ചവറ കെ.എം.എം.എൽ വഴി എൻ.എച്ചിലേക്ക് പ്രവേശിക്കുന്നരീതിയിലാണ് ക്രമീകരണം.