ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം
തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കടയുടമയ്ക്ക് ഒന്നിൽക്കൂടുതൽ കടമുറികൾ നഷ്ടമായിട്ടുണ്ടെങ്കിൽ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകർക്ക് അവ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവർക്കുണ്ടായ നഷ്ടത്തിന്റെ 50% അല്ലെങ്കിൽ ഇനി പറയുന്ന പ്രകാരമുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി അനുവദിക്കും. മാനുഫാക്ചറിംഗ് മേഖല- 20 ലക്ഷം, സേവന മേഖല- 10 ലക്ഷം, വ്യാപാരം - 7ലക്ഷം. നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് കളക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.