പ്രോട്ടോകോൾ പാലിക്കാൻ കഴിയാറില്ല: ഡോ. ഷാഹിദ
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിൽ ശാസ്ത്രക്രിയയയ്ക്ക് വിധേയായ ഉഷാ ജോസഫിന്റെ കാര്യത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവ്വമായിരുന്നില്ലെന്നും വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും ഡോ. ഷാഹിദ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു .തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു വീഴ്ച ഉണ്ടായിട്ടില്ല.
ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ട്. പലപ്പോഴും സ്ക്രബ് നഴ്സ് മാത്രമാണ് ഉള്ളത്. ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പ്രോട്ടോക്കോൾ പാലിക്കാനാകാറില്ല.
ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉപകരണങ്ങളും മറ്റും കൃത്യമാണോ എന്ന് സ്ക്രബ് നേഴ്സിനോട് രണ്ട് തവണ ചോദിച്ച് ഉറപ്പുവരുത്തുന്ന ശീലം തനിക്കുണ്ടെന്നും അവർ പറഞ്ഞു.
ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തതായി ഓർക്കുന്നില്ല ഉഷാ ജോസഫിനെയും അറിയില്ല. കൊവിഡ് കാലമായതിനാൽ ഏറെ പരിമിതികളുണ്ടായിരുന്നു. താനൊരു 'കെയർലെസ് സർജൻ' അല്ല.കൊവിഡ് സമയത്ത് ഒരേസമയം രണ്ട് തിയേറ്ററുകൾ പ്രവർത്തിക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു. പരിശോധനകൾ നടത്തിയിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യചിഹ്നമാണെന്നും അവർ കൂട്ടിച്ചേർത്തു. നഴ്സുമാരുടെ അഭാവം പരാതിയായി ഉന്നയിച്ചിട്ടുണ്ടെന്നും ഡോ. ഷാഹിദ പറഞ്ഞു. നിലവിൽ എസ്.എ.ടി ആശുപത്രിയിലാണ് ഡോ. ഷാഹിദ ജോലി ചെയ്യുന്നത്.