കത്തുന്ന വേനലും നോമ്പുകാലവും: പഴവിപണിക്ക് സുവർണ കാലം

Saturday 21 February 2026 1:36 AM IST

കാളികാവ്: കത്തുന്ന വേനൽചൂടും നോമ്പുകാലവും ഒരുമിച്ചതോടെ പഴവിപണിയ്ക്ക് സുവർണ്ണകാലം. റംസാൻ വിഭവങ്ങളിൽ പഴങ്ങൾക്ക് മുഖ്യ സ്ഥാനമുള്ളതിനാൽ റംസാൻ കാലത്ത് സംസ്ഥാനത്തേക്ക് വ്യാപകമായി വിവിധ പഴങ്ങളെത്തും.

സൗദിഅറേബ്യ, ഈജിപ്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഉത്തർ പ്രദേശ്, ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് പഴങ്ങളെത്തുന്നത്.

എല്ലാ പഴങ്ങൾക്കും ഒരാഴ്ച മുമ്പുള്ളതിനേക്കാൾ 10 ശതമാനം മുതൽ 40ശതമാനം വരെ വിലയും വർദ്ധിച്ചിട്ടുണ്ട്.

മികച്ച ദാഹശമനി കൂടിയായ തണ്ണിമത്തൻ തന്നെയാണ് വിപണിയിലെ താരം.സീസൺ പ്രമാണിച്ച് അംഗീകൃത കടകൾ കൂടാതെ പാതയോരങ്ങളിലും വ്യാപകമായി പഴക്കടകൾ തുറന്നിട്ടുണ്ട്. തണ്ണിമത്തൻ 25, മുന്തിരി 60, മുസമ്പി 150, പൈനാപ്പിൾ 80, ആപ്പിൾ 200, ഉറുമാമ്പഴം 150 എനിങ്ങനെയാണ് നിലവിലെ വില. വിവിധ ഇനങ്ങൾക്കനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാവും.

നാടൻ ഏത്തപ്പഴത്തിനും കഴിഞ്ഞാഴ്ചയേക്കാൾ 10 രൂപ വില കൂടി.റംസാൻ വിഭവങ്ങളിലെ താരങ്ങളിലൊന്നായ മാമ്പഴം സീസണല്ലാത്തതിനാൽ ഇക്കുറി കാര്യമായി കാണാനില്ല. അഭ്യന്തര പച്ചക്കറികളും പഴങ്ങളും ഉത്‌പാദനം പാടെ കുറഞ്ഞതും പുറത്തുനിന്നെത്തുന്നവയ്ക്ക് വില കൂടാൻ കാരണമാണ്