പില്ലറിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാൻ കൈകോർത്ത് രക്ഷാസംഘം; മെട്രോ സർവീസ് നിർത്തിവയ്‌ക്കും
കൊച്ചി: മെട്രോ പില്ലറിൽ ഒരാഴ്‌ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഫയർഫോഴ്‌സും അനിമൽ റസ്‌ക്യു സംഘവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മഞ്ഞുമ്മൽബോയ്സ് സിനിമയോട് സാദൃശ്യപ്പെടുത്തി പ്രദേശത്തെ ഓട്ടോഡ്രൈവർമാർ സുഭാഷ് എന്നാണ് പൂച്ചയ്‌ക്ക് പേരിട്ടിരിക്കുന്നത്.
പൂച്ച പില്ലറിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 385-ാംപില്ലറിന്റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്‌ത് രക്ഷാപ്രവർത്തനം നടത്താനാണ് അധികൃതർ ആദ്യം തീരുമാനിച്ചത്. എന്നാൽ, പൂച്ച അവശനിലയിലാണെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം ഉടൻ വേണമെന്ന ആവശ്യം കടുക്കുകയായിരുന്നു. പില്ലറിന് മുകളിൽ ഒരു മൂലയിൽ തളർന്നുകിടക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഹൈഡ്രോളിക് ലിഫ്‌റ്റ് ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവച്ച് ഇലക്ട്രിക് ലൈൻ ഓഫ് ചെയ്‌ത ശേഷം പൂച്ചയെ രക്ഷിക്കാനാണ് ശ്രമം.