ബില്ലുകൾക്ക് നിയന്ത്രണം; ടെൻഡർ എടുക്കാതെ കരാറുകാർ

Sunday 22 February 2026 1:15 AM IST

ആലപ്പുഴ: സാമ്പത്തിക വർഷം അവസാനിക്കാൻ അഞ്ച് ആഴ്ചകൾ മാത്രംശേഷിക്കെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജില്ലയിൽ നടപ്പാക്കേണ്ട 524 കോടിയുടെ നിർമ്മാണ പ്രവൃത്തികളിൽ പകുതിയും നടപ്പായിട്ടില്ല.

ബില്ലുകൾ യഥാസമയം മാറിക്കിട്ടാത്തത്, ട്രഷറി നിയന്ത്രണം, നിർമ്മാണ സാമഗ്രികളുടെ വിലവർ‌ദ്ധന, താങ്ങാനാകാത്ത കൂലി എന്നിവ കാരണം ആരും ടെൻഡർ എടുക്കുന്നില്ല.

മാർച്ച് 31ന് മുമ്പ് പൂത്തിയാക്കേണ്ട ജോലികൾക്ക് പലതവണ ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകൾ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല.മേജർ വർക്കുകളിൽ അക്രഡിറ്റഡ് ഏജൻസികൾ മാത്രമാണ് കരാറുകളെടുക്കാനുള്ളത്. റോഡുകളുടെ റീടാറിംഗ്, മെറ്റലിംഗ്, ഓട നിർമ്മാണം, അങ്കണവാടി കെട്ടിടങ്ങളുടെയും ഹെൽത്ത് സെന്ററുകളുടെയും അറ്റകുറ്റപ്പണി എന്നിങ്ങനെ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ജോലികളൊന്നും ഏറ്റെടുക്കാൻ ആളില്ല. റീടെൻഡർ നടപടികൾ പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നിരിക്കെ ഫണ്ട് നഷ്ടത്തിനുംസാദ്ധ്യതയുണ്ട്.

വിലക്കയറ്റവും കുടിശികയും തിരിച്ചടി

1. മെറ്റലും എം സാന്റും പിസാന്റും കമ്പിയും ഉൾപ്പടെയുള്ളവയ്ക്ക് അഞ്ചുവർഷത്തിനിടെയുണ്ടായ വില വർദ്ധന കണക്കിലെടുത്താൽ, സർക്കാർ നിരക്കിൽ ജോലിചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്

2.അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും

വലിയ ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യുമ്പോൾ പത്ത് ശതമാനത്തോളം നഷ്ടംവരുന്നതും പ്ളാൻഫണ്ടിന്റെ അവസാന ഗഡുലഭിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്

3.അഞ്ച് ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് 6 മാസത്തെ നിയന്ത്രണത്തിന് പുറമേ,10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് പഞ്ചായത്തടിസ്ഥാനത്തിലും നിയന്ത്രണം വന്നതോടെ പൂർത്തിയാക്കിയ ജോലികളുടെ ബില്ലുകൾ പോലും മാറാത്ത അവസ്ഥയാണ്

4. പ്രതിസന്ധി കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവൃത്തികളുടെ ഭാഗമായുള്ള ജോലികളുടെ സമയപരിധി ആറുമാസത്തേക്ക് കൂടി നീട്ടിയെങ്കിലും അസംസ്കൃത വസ്തുക്കളുടെ ക്ഷാമത്തെയും വിലക്കയറ്റത്തെയും എങ്ങനെ അതിജീവിക്കുമെന്ന് ആർക്കും നിശ്ചയമില്ല

വിപണി വില

സിമന്റ് : 320

പാറ: 21,000 (400 ക്യുബിക്ക് അടി)

മെറ്റൽ: 60-65 (ക്യുബിക്ക് അടി)

എംസാൻഡ് : 70-75(ക്യുബിക്ക് അടി)

പി.സാന്റ്: 80-85(ക്യുബിക്ക് അടി)

കമ്പി: 70-75 (10എം.എം)

തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാരിൽ അധികവും ചെറുകിടക്കാരാണ്. പരമാവധി 20 -25 ലക്ഷത്തിന്റെ ജോലിയെടുത്താൽ ആതുക മാറി അടുത്ത വർക്ക് എടുക്കുന്നതാണ് രീതി. ഭീമമായ കുടിശിക വന്നതോടെ മിക്കവരും വർക്ക് എടുക്കുന്നില്ല

- രഘു, കരാറുകാരൻ, തദ്ദേശ സ്വയം ഭരണവകുപ്പ്