യുദ്ധ ഭീതി ഒഴിയുന്നു; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് ഇറാൻ, പ്രതികരണം ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ
ടെഹ്റാൻ : വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെ വിന്യാസിച്ച് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതിന് പിന്നാലെ നിർണായക പ്രഖ്യാപനവുമായി ഇറാൻ, സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നയതന്ത്രപരമായ തീരുമാനം ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഒരു ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ യു,എസ് ഏതുനിമിഷവും ആക്രമിച്ചേക്കാവുന്ന ആശങ്കകൾക്കിടയിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്.
അതിനിടെ, നയതന്ത്ര ശ്രമം പരാജയപ്പെട്ടാൽ ഇറാനെതിരെ സ്വീകരിക്കേണ്ട നടപടികൾ യു.എസ് സൈന്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ അവതരിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഉന്നതരെ ലക്ഷ്യമിടുന്നത് മുതൽ ഭരണകൂട മാറ്റം വരെയുള്ള പദ്ധതികൾ യു.എസിന്റെ പരിഗണനയിലുണ്ടെന്നാണ് കരുതുന്നത്.
സംഘർഷങ്ങൾക്കിടയിലും വൈകാതെ ആണവ കരാറിൽ എത്താനായേക്കുമെന്ന് യു.എസുമായി പരോക്ഷ ചർച്ച നടത്തുന്ന ഇറാൻ സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ സെർബിയയും സ്വീഡനും തങ്ങളുടെ പൗരൻമാരോട് ഇറാൻ വിടണമെന്ന് നിർദ്ദേശിച്ചിരുന്നു.