കാർഷിക സർവകലാശാലയ്ക്ക് ഇത്തവണയും കമ്മി ബഡ്ജറ്റ്

Sunday 22 February 2026 12:00 AM IST

  • തൃശൂർ: 716 കോടി രൂപ വരവും 922 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന കാർഷിക സർവകലാശാല ബഡ്ജറ്റ് അവതരിപ്പിച്ചു. സർവകലാശാല ജനറൽ കൗൺസിലിലാണ് 2026-27 വർഷത്തേക്കുള്ള ബഡ്ജറ്റ് കൃഷിമന്ത്രി പി.പ്രസാദ് അവതരിപ്പിച്ചത്. 205 കോടി രൂപയുടെ കമ്മി ബഡ്ജറ്റാണ് അംഗീകരിച്ചത്. 2026-27 കാലയളവിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള തുടർ പദ്ധതികൾക്കായി 1250 ലക്ഷം രൂപ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. എം.എസ്‌സി, പി‌എച്ച്.ഡി വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം, എക്‌സ്പീരിയൻഷ്യൽ ലേണിംഗ് പ്രോഗ്രാം, വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ശാക്തീകരണം, ലൈബ്രറി ശാക്തീകരണം എന്നിവയ്ക്കായാണ് തുക വകയിരുത്തിയിട്ടുള്ളത്. ഗവേഷണ പദ്ധതികൾക്കായി 4300 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നാളികേര ഗവേഷണത്തിൽ പുതിയ കേന്ദ്രം പീലിക്കോട് ആരംഭിക്കും. നെല്ല്, തക്കാളി, കൊക്കോ, കുരുമുളക്, കശുഅണ്ടി, ഹൈബ്രിഡ് നേപ്പിയർ, വഴുതന, ഏലം, തേങ്ങ തുടങ്ങിയ വിളകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പരിഹരിക്കുന്നതിനായി ഗവേഷണ പദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ട്. കൃഷിയിൽ നിർമ്മിത ബുദ്ധിയും ഐ.ഒ.ടിയും ഉപയോഗപ്പെടുത്തുന്നതിനായി പദ്ധതികൾ രൂപപ്പെടുത്തി. വെള്ളായണി കാർഷിക കോളേജിൽ പുതിയ ഓഡിറ്റോറിയം നിർമ്മിക്കും. കാർഷിക സർവകലാശാലയ്ക്കായി സമഗ്ര ഇ-ഗവേണൻസ് പദ്ധതി അടുത്ത വർഷം നടപ്പിലാക്കും.