ബസ് തടഞ്ഞ കേസ് : സച്ചിൻദേവിന് വീണ്ടും സമൻസ്

Sunday 22 February 2026 12:22 AM IST

തിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ട കേസിൽ തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരായി. ഹാജരാവാതിരുന്ന ആര്യയുടെ ഭർത്താവും ബാലുശേരി എം.എൽ.എയുമായ കെ.എം.സച്ചിൻദേവിന് കോടതി രണ്ടാംവട്ടവും സമൻസയച്ചു. ആര്യ, സച്ചിൻദേവ്, ആര്യയുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കിയാണ് ബസ് ഡ്രൈവറായിരുന്ന യദുവിനെ ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം നൽകിയത്. ഇതിനെതിരെ യദു നൽകിയ ഹർജിയിലാണ് എല്ലാവരും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നത്. ജനുവരി 21ന് ഹാജരാകാതിരുന്നപ്പോഴും സമൻസയച്ചിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയാണ് കേസ് പരിഗണിച്ചത്. എഫ്.ഐ.ആറിൽ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും പൊലീസ് സമർപ്പിച്ച കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ടാണ് യദുവിന്റെ ഹർജി.