'ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവിച്ച് മരിക്കണം'; ആഗ്രഹം പങ്കുവച്ച് സുരേഷ് ഗോപി
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവിച്ച് മരിക്കാൻ സാധിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേ ഉള്ളൂ തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മറെെൻ ഡ്രെെവിലെ താജ് വിവാന്തയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് സംഘടിപ്പിച്ച 'ദേവി അവാർഡ്' ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നുകൊണ്ട് സേവിച്ച് മരിക്കാൻ സാധിക്കണം. ഇത്രയെ ഉള്ളൂ ആഗ്രഹം. അതിനപ്പുറം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് പറഞ്ഞാൽ അപകടമാകില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങൾ മുഴുവൻ സുരേഷ് ഗോപി രാജിവച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയും. ജീവിക്കാൻ വയ്യാത്ത അവസ്ഥയായിട്ടുണ്ട്'- സുരേഷ് ഗോപി പറഞ്ഞു.
സ്ത്രീകൾ ഇന്ന് വെറും വികസന ഗുണഭോക്താക്കളല്ലെന്നും മറിച്ച് ഇന്ത്യയുടെ പുരോഗതിയുടെ ശില്പികളായി മാറിയിരിക്കുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സ്ത്രീ ശാക്തീകരണം എന്നത് അവർക്ക് അധികാരം നൽകലല്ല, മറിച്ച് അവർക്കുള്ളിൽ തന്നെയുള്ള കരുത്തിനെ തിരിച്ചറിയുകയെന്നതാണ്. സ്വയം പര്യാപ്തവും വികസിതവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ നേതൃത്വവും പങ്കാളിത്തവും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കെെവരിച്ച വനിതാ പ്രതിഭകൾക്ക് മന്ത്രി ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.