ഈ ലോകകപ്പോടെ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം അവസാനിക്കുമോ? ചർച്ചയായി ക്യാപ്ടൻ സൂര്യയുടെ പ്രതികരണം
അഹമ്മദാബാദ്: മലയാളി താരം സഞ്ജു സാംസൺ ഇനി ഇന്ത്യൻ ടീമിന്റെ പ്ലാനിംഗിൽ ഇല്ലേ? ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾക്കിടെ ക്രിക്കറ്റ് ലോകത്ത് ഉയരുന്ന പ്രധാന ചോദ്യമാണിത്. സഞ്ജുവിനെ ടീമിൽ കളിപ്പിക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് മറുപടി പറഞ്ഞ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പർ 8 മത്സരത്തിനു മുന്നോടിയായി ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അഭിഷേകിന് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? അതോ തിലക് വർമ്മയ്ക്ക് പകരം സഞ്ജുവിനെ ഇറക്കണോ? ടീം ബാലൻസ് നിലവിൽ കൃത്യമാണ്. മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമില്ല. ഞങ്ങൾ ദ്വിരാഷ്ട്ര മത്സരങ്ങളിൽ വളരെ നന്നായിട്ടാണ് കളിച്ചത്. ഞങ്ങൾക്ക് 220- 240-250 റൺസ് നേടാനാകുമെന്ന പ്രതീക്ഷയുണ്ട്'. സൂര്യകുമാർ യാദവ് പറയുന്നു.
'കഴിഞ്ഞ വർഷം ടീമിലെ എല്ലാവർക്കും വേണ്ടി അഭിഷേക് ശർമ്മ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് ഫോം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പിന്തുണ നൽകേണ്ടത് ടീമിന്റെ കടമയാണ്. അഭിഷേകിനെതിരെ കളിക്കാൻ പോകുന്ന ടീമുകളെക്കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. അദ്ദേഹം ഇതുവരെ റൺസൊന്നും അടിച്ചിട്ടില്ലെന്ന കാര്യം ശരിയാണ്. പക്ഷേ അദ്ദേഹം ബാറ്റ് ചെയ്യാൻ തുടങ്ങിയാൽ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾക്കറിയാമല്ലോ. ബാക്കി ഉത്തരങ്ങളെല്ലാം അതിലുണ്ട്. ഇതൊരു ടീം ഗെയിമാണ്, ഇതൊക്കെ സാധാരണമാണ്, ഇങ്ങനെ തന്നെ മുന്നോട്ട് പോകും.' ഇന്ത്യൻ ക്യാപ്ടൻ പറഞ്ഞു.
അതേസമയം സുര്യകുമാർ യാദവിന്റെ പ്രതികരണത്തിൽ സഞ്ജു ആരാധകരിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യൻ ക്യാപ്ടൻ മലയാളി താരത്തെ അപമാനിച്ചെന്ന രീതിയിലാണ് വിമർശമങ്ങൾ ഉയർന്നത്. പ്ലേയിംഗ് ഇലവനിൽ മാറ്റമില്ലെന്ന് പറഞ്ഞാൽ പോരെ അതിലെന്താണ് ഇത്ര തമാശയെന്നാണ് ആരാധകർ ചോദിക്കുന്നത്.വെള്ളിയാഴ്ച നെറ്റ്സിൽ സഞ്ജു ദീർഘനേരം ബാറ്റിംഗ് പരിശീലനം നടത്തിയതിനാൽ താരം സൂപ്പർ 8ൽ കളിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ടോപ് ഓർഡറിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂര്യകുമാർ സൂചന നൽകുന്നത്.