തകര്‍പ്പന്‍ ഫോമില്‍ ജസ്പ്രീത് ബുംറ; ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ 200ന് താഴെ ഒതുക്കി ഇന്ത്യ

Sunday 22 February 2026 9:00 PM IST

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയത്. ഡിവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അര്‍ദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് മില്ലര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

എയ്ഡന്‍ മാര്‍ക്രം 4(7), ക്വിന്റണ്‍ ഡി കോക്ക് 6(7), റയാന്‍ റിക്കിള്‍ടണ്‍ 7(7) എന്നിവര്‍ പെട്ടെന്ന് പുറത്തായി. നാലോവറില്‍ 20ന് മൂന്ന് എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചതിന് ശേഷമാണ് പ്രോട്ടീസ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. നാലാം വിക്കറ്റില്‍ ഡിവാള്‍ഡ് ബ്രെവിസ് 45(29) - ഡേവിഡ് മില്ലര്‍ 63(35) സഖ്യം 97 റണ്‍സാണ് 50 പന്തുകളില്‍ നിന്ന് അടിച്ചെടുത്തത്. ശിവം ദൂബെയുടെ ഓവറില്‍ ബ്രെവിസ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.

പിന്നീട് വന്ന ട്രിസ്റ്റന്‍ സ്റ്റബ്‌സ് 44*(24) പുറത്താകാതെ നിന്നു. സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് മില്ലര്‍ ടീം സ്‌കോര്‍ 150 കടത്തി. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഡീപ് ലോംഗ് ഓഫില്‍ തിലക് വര്‍മ്മയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും മില്ലര്‍ അടിച്ചിരുന്നു. പിന്നിട് വന്ന മാര്‍ക്കോ യാന്‍സന്‍ 2(6), കോര്‍ബിന്‍ ബോഷ് 5(6) എന്നിവര്‍ തിളങ്ങിയില്ല. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റുകളും വരുണ്‍ ചക്രവര്‍ത്തി, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.