ബയർ സെല്ലർ സംഗമത്തിൽ 100 കോടിയുടെ കരാർ
കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിച്ച ബയർ സെല്ലർ മീറ്റിലൂടെ 100 കോടി രൂപയുടെ വ്യാപാര കരാറുകൾ സംരംഭകർക്ക് ലഭിച്ചെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നാനൂറിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ പങ്കെടുത്ത മേളയിൽ 22 രാജ്യങ്ങളിലെ 50ലധികം കമ്പനികൾ ഉത്പന്നങ്ങൾ വാങ്ങാനെത്തി.
വ്യവസായ, വാണിജ്യ വകുപ്പ്, കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ(കെ ബിപ്) എന്നിവ കളമശേരി ചാക്കോളസ് പവലിയനിൽ സംഘടിപ്പിച്ച കേരള അഗ്രോ ഫുഡ്‌പ്രോ 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൻ വിജയമായി സംരംഭക വർഷം പദ്ധതി
നാലുവർഷം പിന്നിടുന്ന 'സംരംഭക വർഷം' പദ്ധതിയിലൂടെ നാല് ലക്ഷത്തിലധികം പുതിയ സ്ഥാപനങ്ങൾ ആരംഭിച്ചു. പദ്ധതി ആരംഭിച്ചപ്പോൾ 85,000ൽ ആയിരുന്ന ഉദ്യം രജിസ്‌ട്രേഷൻ നിലവിൽ 17 ലക്ഷം കടന്നു. സംരംഭം തുടങ്ങാൻ സൗകര്യമൊരുക്കി വിജയകരമായി മുന്നേറാൻ പൂർണ പിന്തുണയാണ് സർക്കാർ നൽകുന്നത്.
40 കോടി രൂപയിലധികം വിറ്റുവരവ് കെ. സ്റ്റോറിലൂടെ സംരംഭകർക്ക് ലഭിക്കുച്ചു. ബി ടു.ബി സംഗമങ്ങളിലൂടെയും കേരള ബ്രാൻഡ് പദ്ധതിയിലൂടെയും ഉത്പന്നങ്ങളുടെ ഗുണനിലവാരം ആഗോളതലത്തിൽ എത്തിക്കും.
കെ. ഷോപ്പുകളിലൂടെ പ്രാദേശിക സംരംഭകരുടെ 40 കോടി രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിക്കുന്നത്. 2,364 കോടി രൂപയുടെ 'കേര' പദ്ധതിയിൽ 506 കോടി രൂപ അഗ്രോ എം.എസ്.എം.ഇകൾക്ക് ലഭ്യമാക്കും. സംരംഭക വർഷം പദ്ധതിയുടെ വിജയം ആഘോഷിച്ച് മന്ത്രി കേക്ക് മുറിച്ച് മധുരം പങ്കിട്ടു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ പി. വിഷ്ണുരാജ്, ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ എക്‌സിക്യൂട്ടീവ് ചെയർമാൻ കെ. അജിത്കുമാർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ.ബിപ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എസ്. സൂരജ് തുടങ്ങിയവർ പങ്കെടുത്തു.