എച്ച്.ഐ.വി ബാധിതർ കൂടുന്നു ആശങ്കയിൽ പെരുമ്പാവൂർ
പെരുമ്പാവൂർ: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ എച്ച്.ഐ.വി രോഗബാധിതർ ഏറുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആശങ്കയിലാഴ്ന്ന് പെരുമ്പാവൂർ. ആരോഗ്യവകുപ്പ് നടത്തിയ റാൻഡം പരിശോധനയിൽ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മേഖല ആരോഗ്യവകുപ്പിന്റെ കനത്ത നിരീക്ഷണത്തിലാണ്. രോഗബാധിതരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് ഗൗരവകരമായ നടപടികളിലേക്ക് നീങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചത്. പുതിയ കേസുകൾ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് മുൻകൈയെടുത്ത് നടത്തുന്നത്.
റാൻഡം പരിശോധനയായതിനാൽ രോഗബാധിതരെ കൃത്യമായി കണ്ടെത്തുന്നത് വെല്ലുവിളിയായി തുടരുകയാണ്. ഇവർ നിലവിൽ പെരുമ്പാവൂരിൽ തന്നെയുണ്ടോ അതോ ജോലി തേടി മറ്റിടങ്ങളിലേക്ക് മാറിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രോഗവിവരം പുറത്തറിഞ്ഞാൽ നേരിടേണ്ടി വരുന്ന സാമൂഹിക ഒറ്റപ്പെടുത്തൽ ഭയന്ന് പലരും വിവരം മറച്ചുവച്ച് താമസം മാറിപ്പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ രാജ്യത്ത് എച്ച്.ഐ.വി സാന്ദ്രത കുറവുള്ള സംസ്ഥാനമാണ് കേരളം
ഇന്ത്യയിൽ 25 ലക്ഷമാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം
കഴിഞ്ഞ വർഷം 63,000 പേരിൽ പുതുതായി അണുബാധ കണ്ടെത്തി
32,000 പേർ എയ്ഡ്‌സ് മൂലം മരണപ്പെട്ടു
കേരളത്തിൽ 23,608പേരാണ് രോഗബാധിതർ
രോഗം പടർത്തി സിറിഞ്ച് പങ്കിടൽ
ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് തന്നെ നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ എച്ച്.ഐ.വി വ്യാപനത്തിന് പ്രധാന കാരണമെന്ന് കരുതുന്നു. ഇതിനൊപ്പം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
കേരളത്തിൽ 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്.ഐ.വി രോഗബാധ വർദ്ധിക്കുന്നതായാണ് സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പഠനം. കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 15.4 ശതമാനം പേരും ഈ പ്രായപരിധിയിൽ ഉള്ളവരാണ്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഈ വിഭാഗത്തിലുള്ളവർ കൂടുതലായി ഉണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
മുന്നിൽ എറണാകുളം എറണാകുളം: 850
തിരുവനന്തപുരം : 555
തൃശൂർ : 518
കോഴിക്കോട് : 441
പാലക്കാട് : 371
കോട്ടയം : 350
കണ്ണൂർ : 243
കൊല്ലം : 223
മലപ്പുറം : 215
ആലപ്പുഴ : 118
പത്തനംതിട്ട : 162
ഇടുക്കി : 155
കാസർകോട് : 139
വയനാട് : 67