മൻ കി ബാത്തിൽ പരാമർശം, രാജ്യത്ത് അഭിമാനമായി പെരിങ്ങോട്ടുകര ഗ്രാമം
മൂന്നരയേക്കറിൽ 570 നെല്ലിനങ്ങൾ
തൃശൂർ: മൂന്നരയേക്കറിൽ 570 നെല്ലിനങ്ങളുടെ കൃഷി. ഒപ്പം പൈതൃക നെൽവിത്തുകളുടെ സംരക്ഷണവും. തൃശൂർ പെരിങ്ങോട്ടുകര ആവണങ്ങാട് കളരി സർവതോഭദ്രം ഓർഗാനിക് സൊസൈറ്റിയുടെ ജൈവക്കൃഷിയിടത്തിലെ ഈ അപൂർവതയാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് ഇടയാക്കിയത്. ഇതിലൂടെ പെരിങ്ങോട്ടുകര ഗ്രാമം രാജ്യത്തിന്റെ അഭിമാനവുമായി.
കൃഷി ചെയ്യുക എന്നത് മാത്രമല്ല, വിത്തുകളുടെ പൈതൃകം സംരക്ഷിക്കുക കൂടിയാണ് ചെയ്യുന്നതെന്നാണ് മോദി ചൂണ്ടിക്കാട്ടിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള 570 ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇതിൽ 160 ഇനങ്ങൾ കേരളത്തിലേത്. ശേഷിക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലെ വിത്തിനങ്ങൾ. തായ്‌ലാൻഡിലുള്ള മൂന്നിനങ്ങളുമുണ്ട്. സുഗന്ധ ഔഷധ നെല്ലിനങ്ങളും മട്ട- കറുപ്പ് അരി ഇനങ്ങളുമുണ്ട്.
കൃത്യമായ പരിപാലനമാണ് ഒരോ വിത്തിനങ്ങളുടെ കൃഷിക്കും നൽകുന്നത്. ഓരോന്നിന്റെയും വിളവെടുപ്പ് സമയം വ്യത്യസ്തമാണ്. ആദ്യതവണ 124 നെല്ലിനങ്ങളായിരുന്നു പരീക്ഷിച്ചത്. അടുത്ത വർഷത്തേക്കുള്ള വിത്ത് മാറ്റി വച്ചശേഷം ബാക്കി ഇത്തരം കൃഷി ചെയ്യുന്നവർക്ക് നൽകാറുണ്ട്. അഡ്വ.എ.യു.രഘുരാമൻ പണിക്കർ, അഡ്വ.ഋഷികേശ് പണിക്കർ, അഡ്വ.എ.വി.രാഹുൽ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി.
മണ്ണ് സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനുള്ള വിവിധ നടപടികൾ തുടങ്ങിയവ പരിഗണിച്ച് സോളിഡാരിഡാഡ് ഏഷ്യയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോയിൽ സയൻസും സംയുക്തമായി 'റീജനറേറ്റീവ് കമ്മ്യൂണിറ്റി ചാമ്പ്യൻ അവാർഡ് നൽകിയിരുന്നു.
കൃഷി ചെയ്യുന്ന
അപൂർവ ഇനങ്ങൾ
ചെന്നെല്ല്, ജീരകശാല, ചീര, കുളപ്പാണ്ടി, തവളക്കണ്ണൻ, കുറുവ, ചിറ്റേനി, ഓർപ്പാണ്ടി, ചെറാടി (കേരളത്തിലേത്). നസർ ബത്ത (കർണാടക), കോയമ്പത്തൂർ സണ്ണ (തമിഴ്‌നാട്), ഒരു നെല്ലിൽ രണ്ട് അരിയുള്ള ജുഗൽ (വെസ്റ്റ് ബംഗാൾ), കാലാ നമക്ക് (ബീഹാർ), കിഴക്കൻ ഇന്ത്യയിലെ ജീരാഫൂൽ.
''പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ സർവതോഭദ്രത്തിലെ കൃഷിരീതി പരാമർശിച്ചത് അഭിമാനകരം
-അഡ്വ.എ.യു. ഋഷികേശ് പണിക്കർ,
പ്രസിഡന്റ്, സർവതോഭദ്രം
ഓർഗാനിക് സൊസൈറ്റി