വില ഇനിയും കൂടും; ഒടുവില്‍ റബര്‍ കര്‍ഷകര്‍ക്ക് നല്ല കാലം വരുന്നു, തുണയായത് ഇക്കാര്യം

Monday 23 February 2026 12:01 AM IST

കോട്ടയം: ചൂടും ഇലപൊഴിച്ചിലും കാരണം ടാപ്പിംഗ് നിലച്ചതോടെ വിപണിയില്‍ റബര്‍ ക്ഷാമം രൂക്ഷമായി. ഉത്പാദനം കുത്തനെ കുറഞ്ഞതോടെ ആര്‍.എസ്.എസ് ഫോര്‍ റബര്‍ ബോര്‍ഡ് വില കിലോക്ക് 216 രൂപയിലേക്ക് കുതിച്ചു. രാജ്യാന്തര വിപണിയില്‍ ബാങ്കോക്ക് വില ഒരു മാസത്തിനിടെ 20 രൂപ ഉയര്‍ന്ന് 217 രൂപയായി. വരും ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ അന്താരാഷ്ട വില മറികടന്നേക്കും. റബര്‍ വരവ് കുറഞ്ഞതോടെ ടയര്‍ കമ്പനികള്‍ ഉയര്‍ന്ന വിലയില്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച 200 രൂപയുടെ ഉത്തേജക പാക്കേജ് അനുസരിച്ച് കിലോയ്ക്ക് 16 രൂപ ഇന്‍സെന്റീവ് ലഭിക്കേണ്ടതാണെങ്കിലും ആവശ്യത്തിന് ചരക്കില്ലാത്തതിനാല്‍ വില വര്‍ദ്ധനയുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല .

റബര്‍ ഷീറ്റ് ശേഖരമുള്ളവര്‍ക്കാണ് വില വര്‍ദ്ധനയുടെ നേട്ടമുള്ളത്. കാലാവസ്ഥാ വ്യതിയാനത്താല്‍ ഉത്പാദനം 40 ശതമാനം വരെ കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനമില്ല. - ജോളി വാളിപ്ലാക്കന്‍, പ്രസിഡന്റ്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍

കുരുമുളകിന് മികച്ച മുന്നേറ്റം

ഒരു മാസത്തിനിടെ കുരുമുളകിന്റെ വില കിലോയ്ക്ക് 20 രൂപ ഉയര്‍ന്നു. വന്‍കിടക്കാര്‍ക്കായി കച്ചവടക്കാര്‍ കുരുമുളക് ശേഖരിക്കുന്നതാണ് വില ഉയര്‍ത്തുന്നത്. ഇന്ത്യന്‍ കുരുമുളകിന് വില ഉയര്‍ന്നതോടെ വിദേശ മുളകിന്റെ വരവ് കൂടി. വിയറ്റ്‌നാം കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.

കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ -8000 ഡോളര്‍

ശ്രീലങ്ക- 7000 ഡോളര്‍

വിയറ്റ്‌നാം -6500 ഡോളര്‍

ബ്രസീല്‍ -6000 ഡോളര്‍

ഇന്തോനേഷ്യ- 6500 ഡോളര്‍