കടലാമകൾക്ക് ഇനി തീരത്തെ വി.ഐ.പികൾ

Monday 23 February 2026 12:16 AM IST

കൊല്ലം: തീരത്ത് കടലാമകൾക്ക് മുട്ടയിടാൻ മെച്ചപ്പെട്ട സുരക്ഷയൊരുക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഇവയ്ക്ക് സംരക്ഷണമൊരുക്കാൻ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സംരക്ഷണസമിതികൾ രൂപീകരിച്ചു. ഇത്തവണത്തെ കേന്ദ്രബഡ്ജറ്റിൽ കടലാമകൾക്ക് സംരക്ഷണമൊരുക്കുന്ന പദ്ധതി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. നിലവിൽ വനം വനംവകുപ്പിനാണ് സംരക്ഷണ ചുമതല. അതിനാൽ തീരത്ത് മണൽക്കൂടുകളൊരുക്കി ഇടുന്ന ആമമുട്ടകൾ സംരക്ഷിക്കുന്നതും വനംവകുപ്പാണ്. സമുദ്ര ആവാസ്ഥവ്യവസ്ഥയിലെ നിർണായക ജീവി എന്ന നിലയിൽ കടലാമകളുടെ സംരക്ഷണത്തിൽ ഫിഷറീസ് വകുപ്പ് കൂടി പങ്കാളിയാകാനുള്ള നിയമനിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ തയാറാക്കലും പുതുതായി രൂപീകരിച്ച സമിതികളുടെ ചുമതലയാണ്.

 സംഘടന പ്രതിനിധികളും അംഗങ്ങൾ

ഫിഷറീസ് വകുപ്പ് ഡയറക്ടറാണ് സംസ്ഥാനതല കടലാമ സംരക്ഷണസമിതിയുടെ ചെയർമാൻ. പൊലീസ് എ.ഡി.ജി.പി,ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് തുടങ്ങിയ ഉദ്യോഗസ്ഥർക്ക് മത്സ്യമേഖല കേന്ദ്രീകരിച്ചുള്ള വിവിധ സംഘടനകളുടെയും എൻ.ജി.ഒകളുടെയും പ്രതിനിധികളും സമിതിയിൽ അംഗമാണ്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് ജില്ലാതല സമിതിയുടെ ചെയർമാൻ, പൊലീസ് കമ്മിഷണർ അസി. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് തുടങ്ങിയ ഉദ്യോഗസ്ഥർക്ക് പുറമേ കടലാമ സംരക്ഷണ സംഘടനാ പ്രതിനിധി അടക്കമുള്ള തീരമേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും ജില്ലാതലസമിതിയിൽ അംഗങ്ങളാണ്.

 സമിതികളുടെ ചുമതല 1.കടലാമകൾ മുട്ടയിടുന്ന സ്ഥലങ്ങളിൽ ക്യാമ്പൊരുക്കും 2.ഇവിടങ്ങളിൽ ജനങ്ങൾക്ക് നിയന്ത്രണം 3.രാത്രിയിൽ പ്രകാശത്തിന് നിയന്ത്രണം

4.നിരന്തരം പട്രോളിംഗ് 5.ആമ പിടിത്തുകാർക്കെതിരെ നിരീക്ഷണം 6.പ്രദേശവാസികൾക്ക് ബോധവത്കരണം

7.കടലാമ സംരക്ഷണത്തിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കും 8.മാലിന്യം നിക്ഷേപം തടയും

 മത്സ്യമേഖലയ്ക്ക് ഗുണം

കടലിന്റെ അടിത്തട്ടിലെ ചില സസ്യങ്ങൾ ദ്രവിച്ച് രൂപപ്പെടുന്ന വിഷപ്പൂപ്പലുകൾ മത്സ്യങ്ങൾ ഭക്ഷിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സ്ഥിതിയുണ്ട്. ദ്രവിച്ച് പൂപ്പലായി മാറാതെ ഇത്തരം സസ്യങ്ങൾ കടലാമകൾ ഭക്ഷിക്കും. കടലാമകളുടെ എണ്ണം ഉയരുമ്പോൾ കടലിന്റെ അടിത്തട്ടിലെ വിഷപ്പൂപ്പൽ ബാധ കുറയും.