കരുവന്നൂർ സഹകരണ ബാങ്ക്: എല്ലാ സീറ്റും എൽ.ഡി.എഫിന്
കരുവന്നൂർ: നൂറ് കോടിയിലേറെ ക്രമക്കേട് നടന്ന്,സി.പി.എം കുരുക്കിലായ കരുവന്നൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ 13ൽ 13 സീറ്റും നേടി എൽ.ഡി.എഫിന് ആധികാരിക ജയം. ഏഴ് ജനറൽ,രണ്ട് വനിതാ സംവരണം, ഒരു പട്ടികജാതി സംവരണം, നാൽപ്പത് വയസിന് താഴെയുള്ള ഒരു വനിത, നാൽപ്പത് വയസിന് താഴെയുള്ള ജനറൽ, ഒരു നിക്ഷേപകൻ എന്നിങ്ങനെ പതിമൂന്ന് അംഗ ഭരണസമിതിയിലേക്കാണ് പത്ത് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് 2,134 വോട്ട് നേടിയപ്പോൾ 731 വോട്ടേ എൻ.ഡി.എയ്ക്ക് നേടാനായുള്ളൂ. യു.ഡി.എഫ് മത്സരിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് മൂന്നു വരെ മാടായിക്കോണം പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ഗവ. യു.പി. സ്‌കൂളിലായിരുന്നു തിരഞ്ഞെടുപ്പ്. 15,000ഓളം അംഗങ്ങളിൽ 3,039 പേരാണ് വോട്ട് ചെയ്തത്. 2016ൽ 6215 ഓളം പേർ വോട്ടു ചെയ്തിരുന്നു. വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ടു നേടാനായെന്ന് എൻ.ഡി.എ അവകാശപ്പെട്ടു. അന്ന് 345 വോട്ടാണ് നേടാനായത്. കോൺഗ്രസ് എൽ.ഡി.എഫിനെ സഹായിച്ചതായും എൻ.ഡി.എ കുറ്റപ്പെടുത്തി.