നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
ശബരിമല, ആരോഗ്യ രംഗത്തെ വീഴ്ചകൾ ഉയർത്താൻ പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുമ്പോൾ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ശബരിമല, ആരോഗ്യ രംഗത്തെ വീഴ്ച എന്നിവ ഉയർത്തിയാവുമിത്.
ശബരിമല വിഷയത്തിൽ പ്രതിപക്ഷം സഭയിൽ സമരത്തിലാണ്. കഴിഞ്ഞ തവണ സ്വർണക്കൊള്ളയിൽ ചോദ്യോത്തരവേളയിൽ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. സ്പീക്കറുടെ അനുനയ നീക്കം തള്ളിയതോടെ നിയമസഭ സ്തംഭിച്ചു. ഇന്നും പ്രതിഷേധം ശക്തമാക്കും. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവും ഉയർത്തും. പുതുയുഗ യാത്രയിലായതിനാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് സഭയിലെത്തില്ല.
ശബരിമല വിഷയത്തിൽ പ്രതിഷേധം ശക്തമാക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് . തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലൻസ് കോടതി പരാമർശങ്ങളാണ് പ്രതിപക്ഷ ആയുധം. സി.പി.എം നേതാക്കളിലേക്ക് അറസ്റ്റ് നീങ്ങാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്തെന്നാണ് ആരോപണം. വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന പ്രഖ്യാപനത്തോടെ പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ഭരണപക്ഷ തീരുമാനം. പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചാൽ അടിയന്തര പ്രമേയത്തിൽ ചർച്ചയാകാമെന്ന് ഭരണപക്ഷം അറിയിക്കും. പ്രതിഷേധം തുടരുകയാണെങ്കിൽ പ്രതികളും കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം കാരണം ഒഴിഞ്ഞുമാറുകയാണെന്ന ആരോപണം ശക്തമാക്കും. ആരോഗ്യ മന്ത്രിയുടെ വസതിയിൽ യൂത്ത് കോൺഗ്രസ് റീത്ത് വച്ചതും ഉന്നയിക്കും.
2025-2026 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൻ്റെ അന്തിമ ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ധനവിനിയോഗ ബിൽ സഭ പരിഗണിക്കും. നിയമസഭ സ്തംഭിക്കുകയാണെങ്കിൽ ധനകാര്യ നടപടി ക്രമങ്ങൾ ചർച്ചയില്ലാതെ പൂർത്തിയാക്കാനും ആലോചിക്കുന്നുണ്ട്. നടപടികൾ വെട്ടിച്ചുരുക്കി ദിവസങ്ങൾക്കുള്ളിൽ സമ്മേളനം അവസാനിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ ജനുവരി 20ന് ആരംഭിച്ച സമ്മേളനം മാർച്ച് 26 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.