ദേവസ്വം ചെയർമാനായി ഗുരുവായൂരപ്പനെ സേവിക്കണം: സുരേഷ് ഗോപി വിഴിഞ്ഞം പദ്ധതിക്കായി ശ്രമം നടത്തി
കൊച്ചി: ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം 365 ദിവസവും ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ ആധികാരികമായി ഗുരുവായൂരപ്പനെ സേവിക്കാനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ചെയർമാനായി ഗുരുവായൂരപ്പനെ സേവിക്കുന്നതിലപ്പുറം ഒരു പദവിയും തനിക്ക് വലുതല്ലെന്ന് കൊച്ചിയിൽ സ്വകാര്യ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ഇതിനെ പുച്ഛത്തോടെ കാണേണ്ടതില്ല. മതപരമായിപ്പോലും താൻ ആക്രമിക്കപ്പെടുന്നുണ്ട്. അതു ചോദിക്കാൻ ആരും വരില്ല. ഹിന്ദുവായതാണ് കാരണം. പടി കയറാനല്ല വന്നത്. അടുത്ത പടിക്കെട്ടിലെന്തെന്നത് തന്റെ വിഷയമല്ല. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിന് പിന്നിലെ പേരുകളിലൊന്ന് തന്റേതാണ്. വിഴിഞ്ഞത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പുസ്തകമെഴുതുകയാണെങ്കിൽ അതിൽ പറയുന്ന പ്രധാനപ്പെട്ട പേരുകളിലൊന്ന് സുരേഷ് ഗോപിയെന്നാകും.
പലരുടെയും നിർബന്ധത്തിന് വഴങ്ങി 2014ൽ ഗുജറാത്തിൽവച്ച് നരേന്ദ്ര മോദിയെ കണ്ടപ്പോൾ ആദ്യംവച്ച ഡിമാൻഡ് അദ്ദേഹം പ്രധാനമന്ത്രിയായാൽ വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നായിരുന്നു. സാദ്ധ്യമായാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നും പറഞ്ഞു. പിന്നാക്കജാതിക്കാരുടെ ഉന്നമനത്തിന് മുന്നാക്കജാതിയിൽപ്പെട്ട മന്ത്രിമാരെയും തിരിച്ചും നിയോഗിക്കണമെന്ന് താൻ പറഞ്ഞത് വിശാലമായ നവോത്ഥാന കാഴ്ചപ്പാട് മനസിൽവച്ചാണ്. അത് ഇല്ലാതാക്കാനാണ് മാദ്ധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചത്.