മോസ്കോ ലോകമതപാർലമെന്റ് ചരിത്രത്തിന്റെ ഭാഗം: സ്വാമി സച്ചിദാനന്ദ
ശിവഗിരി: ആലുവയിൽ നടന്ന സർവ്വമതസമ്മേളനത്തിന്റെ ശതാബ്ദിആഘോഷങ്ങളുടെ ഭാഗമായി മോസ്കോയിൽ നടന്ന ലോകമതപാർലമെന്റ് ശിവഗിരിമഠം നടത്തിപ്പോരുന്ന ഗുരുധർമ്മപ്രചരണത്തിന്റെ ഭാഗമാണെന്നും ആത്മീയഅടിത്തറ ഇല്ലാത്തതുകൊണ്ടാണ് സോവിയറ്റ് യൂണിയൻ തകർച്ചയിലേക്ക് പോയതെന്നും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുവിന്റെ തത്വദർശനത്തിൽ മനുഷ്യത്വത്തിനാണ് പരമപ്രധാനസ്ഥാനം. പക്ഷേ അടിസ്ഥാനതത്വം ആത്മീയതയാണ്. ആത്മീയതയിൽ അടിയുറച്ച് നിന്നുകൊണ്ട് മനുഷ്യരാശിയെ മുഴുവൻ ഒരേ സത്യത്തിന്റെ അംശമായി ഗുരുദേവൻ ദർശിച്ചു. മാനവരെല്ലാം ഒന്ന് അതാണ് നമ്മുടെ മതം എന്ന് ഗുരുദേവൻ അരുൾ ചെയ്യപ്പെട്ടത് അദ്വൈതതത്വദർശനത്തിന്റെ വെളിച്ചത്തിൽ ആത്മീയതയുടെ അടിസ്ഥാന തത്വത്തിൽ ലോകജനതയെ ഒന്നായി കണ്ടുകൊണ്ടാണ്. വലിയവനെന്നോ ചെറിയവനെന്നോ ഉളളവനെന്നോ ഇല്ലാത്തവനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ മനുഷ്യരാശിയെ ഒന്നായിക്കാണുവാൻ ശ്രീനാരായണഗുരു ഉപദേശിക്കുന്ന അദ്ധ്യാത്മദശകം നമ്മെ പഠിപ്പിക്കുന്നു. ആദ്ധ്യാത്മികതയിൽ അടിയുറച്ചു നിന്നുകൊണ്ട് സാമൂഹ്യസേവനം ചെയ്യണമെന്ന ഗുരുവിന്റെ തത്വദർശനത്തെ ആസ്പദമാക്കി നടത്തുന്ന ഗുരുധർമ്മപ്രചരണത്തിനും പ്രവർത്തനങ്ങൾക്കും വലിയപ്രാധാന്യമുണ്ട്. ആ ഗുരുദർശനം ഉൾകൊണ്ടുകൊണ്ടാണ് വത്തിക്കാൻ, ലണ്ടൻ, ബഹ്റിൻ, ആസ്ട്രേലിയ, ദുബായ് എന്നിവിടങ്ങളിലും അതിന്റെയെല്ലാം തുടർച്ചയെന്നോണം റഷ്യയിലും ലോകമത പാർലമെന്റ് സംഘടിപ്പിച്ചത്. ശിവഗിരിമഠത്തിന്റെ പ്രതിനിധിയായ സ്വാമി വീരേശ്വരാനന്ദയാണ് പരിപാടിയുടെ മുഖ്യസംഘാടകൻ. യൂറോപ്പ്യൻ രാജ്യങ്ങളിലും സമ്മേളനം സംഘടിപ്പിക്കാനുളള ആലോചനയിലാണ് ശിവഗിരിമഠമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഫോട്ടോ: മോസ്കോ ലോകമതപാർലമെന്റിൽ പങ്കെടുത്ത ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഓഫീസ് സന്ദർശിച്ചപ്പോൾ