വല തകർക്കുന്ന ഭീകരൻ കടൽമാക്രി കേരള തീരത്ത്

Monday 23 February 2026 1:15 AM IST

കൊച്ചി: കടൽമാക്രികൾ (പഫർഫിഷ്) കേരളതീരത്ത് പെരുകിയതോടെ മത്സ്യത്തൊഴിലാളികൾ വെട്ടിലായി. കഴിഞ്ഞദിവസം കൊച്ചി തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ പല വള്ളങ്ങളുടെയും വലകൾ കടൽമാക്രികൾ കടിച്ചുമുറിച്ചു. ലക്ഷങ്ങളാണ് നഷ്ടം.

കട്ടിയുള്ള പല്ലുകളുള്ള, ഇത്തിരിക്കുഞ്ഞന്മാരായ കടൽമാക്രികൾക്ക് മുന്തിയ വലകൾ പോലും തകർക്കാൻ നിമിഷനേരം മതി. വലയിൽ നിന്ന് രക്ഷപ്പെടാനും വലയിലാകുന്ന മീനുകളെ അകത്താക്കാനുമെല്ലാം ഇവർ ആക്രമണരീതി പുറത്തെടുക്കും.

തീരത്തും ആഴക്കടലിലും ഇവയുണ്ട്. ശത്രുസാന്നിദ്ധ്യം അറിഞ്ഞാൽ വീർത്ത് പന്തുപോലെയാകും. വയർഭാഗത്ത് വിഷാംശമുള്ളതിനാൽ മലയാളികൾ കഴിക്കാറില്ല. മറ്റ് മീനുകൾക്കൊപ്പം കുടുങ്ങിയാൽ കടലിലേക്ക് കളയും.

ജപ്പാനിൽ വയർഭാഗം അതിസൂക്ഷ്മമായി നീക്കിയ ശേഷം ഭക്ഷിക്കാറുണ്ട്. ഈ വിഷാംശം വിദേശത്ത് മാരക ലഹരി നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടത്രെ.

വലിയ മീൻവേട്ട

വിനയായി

ബരാക്കുഡ, കൊബിയ, പെർച്ച് തുടങ്ങിയ വലിയ മത്സ്യങ്ങളാണ് കടൽമാക്രികളെ ഭക്ഷിക്കുന്നത്.

ഈ മത്സ്യങ്ങൾ വ്യാപകമായി മീൻപിടിത്തക്കാരുടെ വലയിലായതോടെ കടൽ മാക്രികൾ പെരുകുകയാണ്.

 മരണം ഉറപ്പ് ടെട്രോഡോൺ ടിറ്റാഡെ എന്നാണ് കടൽമാക്രികളുടെ ശാസ്ത്രനാമം. 12 ഇനമുണ്ട്. കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് വിഷത്തിന്റെ വീര്യത്തിൽ വ്യത്യാസം വരും. ഇത് അകത്ത് ചെന്നാൽ മരണം ഉറപ്പാണ്.

` വലകൾ സംരക്ഷിക്കാൻ വിദേശരാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികൾ വലയിൽ മുത്തുകൾ ഘടിപ്പിക്കാറുണ്ട്. മുത്തു തിളങ്ങുമ്പോഴുള്ള പ്രകാശം കണ്ട് കടൽമാക്രികൾ അകന്നുമാറും. ഈ രീതി കേരളത്തിലും പരീക്ഷിക്കാവുന്നതാണ്``.

-ഡോ. എം.കെ. സജീവൻ

ഡിപ്പോർട്ട്മെന്റ് മേധാവി ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് കുഫോസ്

`` വലയ്ക്ക് ഇൻഷ്വറൻസടക്കം ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ രൂപീകരിക്കണം``

-ചാൾസ് ജോർജ്

സംസ്ഥാന പ്രസിഡന്റ്

മത്സ്യത്തൊഴിലാളി ഐക്യവേദി