ചക് ദേ ഇന്ത്യ
ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് കിരീടം നിലനിറുത്തി ഇന്ത്യ എ ടീം. ഇന്നലെ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ 46 റൺസിന് കീഴടക്കിയാണ് ഇന്ത്യ എ വീണ്ടും കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 134 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 19.1 ഓവറിൽ 88 റൺസിന് ഓൾഔട്ടാവുകയായിരുന്നു. കഴിഞ്ഞ തവണയും ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
ബാങ്കോക്കിൽ ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ അർദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന തേജൽ ഹസബ്‌നിസും (പുറത്താകാതെ 34 പന്തിൽ 51), ക്യാപ്‌ടന്റെ ഇന്നിംഗ്‌സുമായി തിളങ്ങിയ രാധാ യാദവുമാണ് (30 പന്തിൽ 36) പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഫാഹിമ ഖാത്തൂം ബംഗ്ലാദേശിനായി 4 വിക്കറ്റ് വീഴ്‌ത്തി.
തുടർന്ന് കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ബംഗ്ലാദേശ് ബാറ്റർമാർ ഇടറി വീണു.
പ്രേമ റാവത്ത് മൂന്നും സോണിയ മെൻധിയ,തനുജ കൻവാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. മലയാളി താരം മിന്നു മണി ഒരു വിക്കറ്റ് നേടി.