പടക്കക്കട ഗുദ ഹവ!
ട്വന്റി-20 ലോകകപ്പ് : ഇന്ത്യദക്ഷിണാഫ്രിക്കയോട് തോറ്റു
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങി ഇന്ത്യ. അഹമ്മദാബാദ് വേദിയായ മത്സരത്തിൽ 76 റൺസിനാണ് ഇന്ത്യയുടെ തോൽവി.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി . മറുപടിക്കിറങ്ങിയ ഇന്ത്യ 18.5 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി. കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയിൽ നിന്നേറ്റ തോൽവിക്കുള്ള പകരം വീട്ടൽ കൂടിയായി ദക്ഷിണാഫ്രിക്കയ്ക്ക് ഈ ജയം.
ചേസ് ചീറ്റി ടൂർണമെന്റിൽ ആദ്യമായി ചേസ് ചെയ്ത മത്സരത്തിൽ വമ്പനടിക്കാരുടെ കൂടാരമായ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. ശിവം ദുബെയുടെ (37 പന്തിൽ 42 ) ചെറുത്ത് നില്പില്ലായിരുന്നെങ്കിൽ ഇന്ത്യ 100 പോലും കടക്കില്ലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജാൻസൺ നാലും മഹാരാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ന്യൂബോളെടുത്ത ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രം ആദ്യ ഓവറിൽ തന്നെ സ്ഥിരം വെടിക്കെട്ടുകാരൻ ഇഷാൻ കിഷനെ (0) ഡക്കാക്കി മടക്കി. റയാൻ റിക്കൽറ്റണായിരുന്നു ക്യാച്ചെടുത്തത്.അഭിഷേക് ശർമ്മ ലോകകപ്പിൽ (12 പന്തിൽ 15) ആദ്യമായി റൺസ് കണ്ടെത്തിയെങ്കിലും അധികം വൈകാതെ ജാൻസൺ മടക്കി. തിലക് വർമ്മ (1), ക്യാപ്ടൻ സൂര്യകുമാർ (18),സുന്ദർ (11),ഹാർദിക് (18),റിങ്കു (0) എന്നിവർക്കൊന്നും നിലയുറപ്പിക്കാനായില്ല.
മില്ലർ കില്ലർ ഒരു ഘട്ടത്തിൽ 20/3 എന്നനിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറുടെ ( 35 പന്തിൽ 63) അർദ്ധ സെഞ്ച്വറിയും ഡെവാൾഡ് ബ്രെവിസ് (29 പന്തിൽ 45), ട്രിസ്റ്റൻ സ്റ്റബ്സ് (പുറത്താകാതെ 24 പന്തിൽ 44) എന്നിവരുടെ വെടിക്കെട്ടുകളുമാണ് മികച്ച സ്കോറിൽ എത്തിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ജസ്പ്രീത് ബുംറ ക്വിന്റൺ ഡി കോക്കിനെ (6) ക്ലീൻ ബൗൾഡാക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ മർക്രത്തെ (4) അർഷ്ദീപ് ഹാർദിക് പാണ്ഡ്യയുടെ കൈയിലും റയാൻ റിക്കൽറ്രണെ (7) ബുംറ ദുബെയുടെ കൈയിലും എത്തിച്ചതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച മില്ലറും ബ്രെവിസും ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇന്ത്യൻ ബൗളിംഗിനെ സമർത്ഥമായി നേരിട്ട ഇരുവരും റൺറേറ്റ് താഴാതെ ടീം സ്കോർ മുന്നോട്ടു കൊണ്ടുപോയി. നാലാം വിക്കറ്റിൽ ഇരുവരും 51 പന്തിൽ 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോർ 117ൽ വച്ച് ബ്രെവിസിനെ പുറത്താ ക്കി ദുബെ കൂട്ടുകെട്ട് പൊളിച്ചു. അർദ്ധ സെഞ്ച്വറി തികച്ച മില്ലർ സ്റ്റബ്സിനൊപ്പം അഞ്ചാം വിക്കറ്രിൽ 21 പന്തിൽ 35 റൺസിന്റെ കൂട്ടുകെട്ടും ഉണ്ടാക്കിയ ശേഷമാണ് ക്രീസ് വിട്ടത്. വരുൺ ചക്രവർത്തിക്കായിരുന്നു വിക്കറ്റ്. മാർക്കോ ജാൻസണും (2), കോർബിൻ ബോഷിനും (5) തിളങ്ങാനായില്ല. ഹാർദിക്കിനെതിരെ അവസാന ഓവറിലെ അവസാന രണ്ട് പന്തുകൾ സിക്സടിച്ചാണ് സ്റ്റബ്സ് ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. ഇന്ത്യയ്ക്കായി ബുംറ മൂന്നും അർഷ്ദീപ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മാറ്റമില്ലാതെ നെതർലാൻഡ്സിനെതിരെ ഇറങ്ങിയ അതേ ടീം തന്നെയാണ് ഇന്നലെയും ടീം ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീമിൽ സൂപ്പർ പേസർ ലുങ്കി എൻഗിഡി തിരിച്ചെത്തിയപ്പോൾ നോർക്യ പുറത്തായി.