കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണു; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് അപകടം. മൂന്ന് തൊഴിലാളികൾ മരിച്ചു. അഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് സ്ലാബിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. സ്ളാബ് മുറിച്ചുമാറ്റിയശേഷമാണ് ഒരാളെ പുറത്തെടുക്കാനായത്.
പാസ്പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കൂറ്റൻ സ്ലാബാണ് തകർന്നുവീണത്. കെട്ടിടം ഇപ്പോൾ തൊട്ടടുത്തുള്ള സ്ഥാപനത്തിന്റെ ഗോഡൗണായി ഉപയോഗിക്കുകയാണ്. ഈ ഗോഡൗണിലേക്ക് സാധനങ്ങൾ ഇറക്കിയശേഷം തൊഴിലാളികൾ ഷട്ടറിനോട് ചേർന്നുള്ള തറയിലിരുന്ന് വിശ്രമിക്കുന്നതിനിടെയാണ് സ്ളാബ് തകർന്നുവീണത്. സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. സ്ലാബ് തകർന്നു വീഴുന്നതുകണ്ട് ഇവർ ഓടിമാറുകയായിരുന്നു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.
ഒട്ടനവധി ഇരുചക്രവാഹനങ്ങളും തകർന്ന സ്ലാബുകൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ട്.കാലപ്പഴക്കമാണ് അപകടത്തിന് കാരണം. കെട്ടിടം ഒഴിയണമെന്ന് കാണിച്ച് കോർപ്പറേഷൻ നോട്ടീസ് നൽകിയെങ്കിലും ചില വ്യാപാരികൾ അത് അവഗണിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ കോർപ്പറേഷൻ നടപടിയെടുത്തില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അപകട മുന്നറിയിപ്പ് ബോർഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കെട്ടിടത്തിലേക്ക് ഇനി ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് മേയർ അറിയിച്ചു. വീഴ്ചകൾ പരിശോധിക്കുമെന്നും മേയർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തെത്തിയിട്ടുണ്ട്. വലിയങ്ങാടിയിലെ തൊളിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. അപകടത്തിൽ പ്രതിഷേധവുമായി ബിജെപി കോഴിക്കോട് കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കോർപ്പറേഷനിലെ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവർത്തകർ കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ബിജെപി പ്രവർത്തകർ.