ഉദ്ഘാടനം കഴിഞ്ഞിട്ടും ഓൺ ആവാതെ ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് പ്രവർത്തനം

Tuesday 24 February 2026 3:03 AM IST

നടത്തിപ്പ് ചുമതല ഏറ്റെടുക്കാൻ ആളില്ല

കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം നിർമ്മിച്ച ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് ഉദ്ഘാടനത്തിൽ ഒതുങ്ങി. കഴിഞ്ഞ നവംബറിലായിരുന്നു ടോയ്ലറ്റ് ഉദ്ഘാടനം. എന്നാൽ ഉദ്ഘാടനത്തിനുശേഷം ഒരു ദിവസം പോലും ഇതാർക്കും പ്രയോജനപ്പെട്ടിട്ടില്ല. വിനോദസഞ്ചാരികളും പ്രദേശവാസികളുമടക്കം ആയിരങ്ങൾ ഇവിടെ എത്തുന്നുണ്ട്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യമെന്ന നിലയിലാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽപ്പെടുത്തി ടോയ്ലറ്റ് നിർമ്മിച്ചത്. ശുചിത്വ മിഷൻ 20 ലക്ഷം രൂപയും കീരമ്പാറ പഞ്ചായത്ത് 6 ലക്ഷം രൂപയും ഇതിനായി ചെലവഴിച്ചു. നടത്തിപ്പ് ചുമതല ഏറ്റെടുക്കാൻ ആരും തയ്യാറാകാതിരുന്നതാണ് ടോയ്ലറ്റ് അടഞ്ഞുകിടക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

നടത്തിപ്പ് അവകാശ വ്യവസ്ഥ

കുടുംബശ്രീ പ്രവർത്തകർക്കുമാത്രമെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പ് അവകാശം നൽകാവു എന്നതാണ് വ്യവസ്ഥ. വരുമാനം ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് കുടുംബശ്രീക്കാർ താൽപ്പര്യമെടുക്കാത്തതെന്നാണ് വിവരം. നടത്തിപ്പ് ഏറ്റെടുക്കുന്നവർക്ക് ഒരു ദിവസം കുറഞ്ഞത് 300 രൂപ വരുമാനം ഉറപ്പാക്കണം. ഈ തുക ലഭിച്ചില്ലെങ്കിൽ കുറവ് വരുന്ന തുക പഞ്ചായത്ത് നൽകണമെന്നും പദ്ധതിയിലെ വ്യവസ്ഥയാണ്. 300 രൂപ എന്നത് വളരെ കുറഞ്ഞ തുക ആണെന്ന പ്രശ്നാണ് കുടുംബശ്രീക്കാരുടെ വിമുഖതയ്ക്ക് കാരണം.

ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് തുറക്കുന്നതിനുവേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. ടോയ്ലറ്റിനോടനുബന്ധിച്ച് കട പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കും. ഇതുവഴി മികച്ച വരുമാനം ഉറപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ

ഗോപി മുട്ടത്ത്,​

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലങ്ങളിലൊന്നാണ് പെരിയാറിന് കുറുകെയുള്ള ഇഞ്ചത്തൊട്ടി തൂക്കുപാലം. ഇഞ്ചത്തൊട്ടിക്കാരുടെ യാത്രാസൗകര്യത്തിനായി നിർമ്മിച്ച പാലം വിനോദ സഞ്ചാരികൾക്ക് കൂടി ഉപയോഗപ്രദമാണ്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. വിനോദ സഞ്ചാരികളുടെ സൗകര്യാർത്ഥമാണ് ടേക്ക് എ ബ്രേക്ക് പദ്ധതി ഇവിടെ നടപ്പാക്കിയത്

ഇഞ്ചത്തൊട്ടി പാലത്തിന് സമീപം ടോയ്ലറ്റ് നിർമ്മിക്കുന്നതിനുള്ള തീരുമാനം നടപ്പാക്കാൻ പഞ്ചായത്തിന് നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവന്നിരുന്നു. പെരിയാർവാലിയുടെ സ്ഥലത്താണ് ടോയ്ലറ്റ് നിർമ്മിച്ചിട്ടുള്ളത്. പെരിയാർവാലിയുടെ അനുമതി വാങ്ങി നിർമ്മാണം ആരംഭിച്ചശേഷവും പല തടസങ്ങളുമുണ്ടായി. ജില്ലാ കളക്ടറുടെ ഇടപെടലിലാണ് നിർമ്മാണത്തിനുള്ള സാഹചര്യമൊരുങ്ങിയത്