മലയോര മേഖലയിലെ ഗ്രാമീണ റോഡുകൾ തകർന്ന നിലയിൽ

Tuesday 24 February 2026 1:51 AM IST
വാൽകുളമ്പ് പനങ്കുറ്റി റോഡ് തകർന്ന നിലയിൽ.

വടക്കഞ്ചേരി: 'റോഡെല്ലാം റെഡിയാണ്' എന്ന പരസ്യം കണ്ട് മലയോര മേഖലയിൽ എത്തിയാൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടുത്തെ മലയോര റോഡുകൾ മിക്കതും തകർന്ന നിലയിലാണ്. കിഴക്കഞ്ചേരി, വണ്ടാഴി തുടങ്ങിയ പഞ്ചായത്തുകളിലെ മലയോര മേഖലയിലേക്കുള്ള റോഡുകളാണ് ഏറ്റവും ശോചനീയം. കഴിഞ്ഞ ദിവസം വാൽക്കുളമ്പ് പനംകുറ്റിയിൽ ലവണപ്പാടത്ത് തടി കയറ്റി വന്ന ലോറി റോഡിലെ കുഴിയിലും കല്ലിലും കയറി മറിഞ്ഞ സംഭവം ഗ്രാമീണ റോഡുകളുടെ ദയനീയ സ്ഥിതിയാണ് കാണിക്കുന്നത്. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്തു മറ്റൊരു ലോറി കല്ലിൽ കയറി ടയർ പൊട്ടിയ സംഭവവും ഉണ്ടായി. റോഡ് നവീകരണത്തിനായി രണ്ട് വർഷം മുമ്പ് ഫണ്ട് അനുവദിച്ച വാൽകുളമ്പ്-പനങ്കുറ്റി-പന്തലാംപാടം മലയോര പാതയിലൂടെയുള്ള യാത്രയും അതീവ ദുഷ്‌കരമാണ്. മേരിഗിരിയിലും പോത്തുചാടിയിലും രണ്ടുതവണ ഉദ്ഘാടനം നടത്തിയ റോഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പനങ്കുറ്റി ലവണപ്പാടത്ത് കോൺക്രീറ്റിംഗ് ജോലികളും പുരോഗമിക്കുന്നു. താമരപ്പള്ളി മുതൽ പോത്തുചാടി വരെയുള്ള ഭാഗവും പൂർണമായും തകർന്ന നിലയിലാണ്. വടക്കഞ്ചേരി പ്രധാനിയിൽ നിന്ന് കണ്ണംകുളത്തേക്കുള്ള റോഡ് പല ഭാഗങ്ങളിലും ഗർത്തങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. കുഴികളിൽ ഇറങ്ങുമ്പോൾ വാഹനങ്ങളുടെ അടിഭാഗം തട്ടുന്നത്ര ആഴത്തിലാണ് കുഴികൾ. കണ്ണംകുളം-കണച്ചിപ്പരുത റോഡിന്റെയും അവസ്ഥ ഇതുതന്നെയാണ്. ഏറെക്കാലമായി റീടാറിംഗ് നടത്താത്തതിനാൽ റോഡ് കരിങ്കൽ ക്വാറിപോലെ മാറിയിരിക്കുകയാണ്. അത്യാവശ്യത്തിന് വാഹനം വിളിച്ചാൽ പോലും എത്താൻ മടിക്കുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. കണ്ണംകുളം-വാൽകുളമ്പ്-കണച്ചിപരുത മലയോര പാതയിൽ താൽക്കാലികമായി കുഴികൾ അടച്ചിട്ടുണ്ട്. കണച്ചിപരുത-പാലക്കുഴി റോഡിലും താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. പുല്ലംപരുതയ്ക്ക് സമീപമുള്ള ചില ഭാഗങ്ങളിൽ കൂടി അറ്റകുറ്റപ്പണികൾ ബാക്കിയുണ്ട്. മംഗലംഡാം-കാക്കഞ്ചേരി റോഡും തകർന്ന നിലയിലാണ്. ഓടംതോട്-ചൂരുപ്പാറ റോഡ് നവീകരിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയായതായി പഞ്ചായത്ത് അംഗം ഷാജു പുളിക്കൻ അറിയിച്ചു. ചൂരുപ്പാറ–മണ്ണെണ്ണക്കയം റോഡിന് ഇതുവരെയും വികസനം ലഭിച്ചിട്ടില്ല.