ഓപ്പൺ സർവകലാശാല വട്ടമേശ സമ്മേളനം, ഉന്നതവിദ്യാഭ്യാസം സാമൂഹിക തുല്യതയ്ക്കുള്ള ആയുധം: മന്ത്രി ബിന്ദു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം സാമൂഹിക തുല്യത ഉറപ്പാക്കാനുള്ള ആയുധമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ജീവിതസാഹചര്യങ്ങൾ കൊണ്ട് പഠനം മുടങ്ങിപ്പോയവർക്ക് വിദ്യാഭ്യാസം നൽകുന്ന ആശയങ്ങളുടെ കാവൽക്കാരായി ഓപ്പൺ സർവ്വകലാശാലകൾ മാറണം. ഓൾ ഇന്ത്യ പബ്ലിക് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരാൻ 'മ്യൂച്വൽ ട്രസ്റ്റഡ് ക്രെഡിറ്റ് ട്രാൻസ്ഫർ' സംവിധാനം അനിവാര്യമാണ്. എന്ത് പഠിച്ചു എന്നതിന് മുൻഗണന നൽകുന്ന രീതിയിൽ അക്കാഡമിക് മൊബിലിറ്റി സാദ്ധ്യമാക്കണം. എ.ഐ ഉൾപ്പെടെയുള്ള നൂതന വിദ്യകൾ പ്രയോജനപ്പെടുത്തണം. കുടുംബശ്രീ, സാക്ഷരതാ മിഷൻ എന്നിവയുമായി ചേർന്ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പഠന യാത്രയ്ക്ക് മുൻഗണന നൽകുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസ മേഖല മാറണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പുറത്തിറക്കിയ 'ബിരുദധാരികളുടെ തൊഴിൽ നൈപുണ്യ മാർഗ്ഗരേഖ' മന്ത്രി ഡോ. ആർ. ബിന്ദു, പ്രൊഫ. രാജൻ ഗുരുക്കൾക്ക് നൽകി പ്രകാശനം ചെയ്തു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതിരാജ് വി.പി അദ്ധ്യക്ഷത വഹിച്ചു. കോമൺ വെൽത്ത് ഒഫ് ലേണിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫ. പീറ്റർ സ്‌കോട്ട് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ അസോസിയേഷൻ ഒഫ് പബ്ലിക് ഓപ്പൺ യൂണിവേഴ്സിറ്റീസ് പ്രസിഡന്റ് പ്രൊഫ. സഞ്ജീവ് സോനാവനെ, കോമൺവെൽത്ത് എഡ്യൂക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ ഡയറക്ടർ ഡോ. ബി. ആർ. ഷദൃക്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു എന്നിവർ പങ്കെടുത്തു.