പോക്കറ്റിൽ കൊള്ളാതെ വില ചൂടിൽ 'പെള്ളി' പഴങ്ങൾ

Tuesday 24 February 2026 12:10 AM IST

പത്തനംതിട്ട: കനത്ത ചൂടിൽ ശരീരം അൽപ്പം തണുപ്പിക്കാൻ പഴവർഗങ്ങൾ കഴിക്കാമെന്ന് വിചാരിച്ചാൽ കൈയും പൊള്ളും പേഴ്സും കാലിയാകും. പഴവർഗങ്ങൾക്കെല്ലാം തീ വിലയാണ്. ആവശ്യക്കാർ കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം.

വില മുകളിലേയ്ക്ക് ഉയർന്നിട്ടും നിയന്ത്രണമേർപ്പെടുത്താൻ അധികൃതർക്കും കഴിയുന്നില്ല. ആവശ്യക്കാർ കൂടുതലായെത്തുമ്പോൾ തോന്നുന്ന പോലെ വില ഉയർത്തുകയാണ്. ഇതിന് ബില്ലും നൽകാറില്ല. ഊട്ടി, മൈസൂർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേയ്ക്ക് കൂടുതലായി പഴവർഗങ്ങൾ എത്തുന്നത്.

എന്നാൽ വിപണി വിലയുടെ പകുതിപോലും കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ചൂട് കൂടുമ്പോൾ പൊതുയിടങ്ങളിൽ മുമ്പ് വ്യാപകമായി തണ്ണീർപ്പന്തലുകൾ ഉയർന്നിരുന്നെങ്കിലും വിലക്കയറ്റം അവയ്ക്ക് മുകളിലും ഷട്ടർ വീഴ്ത്തിയിരിക്കുകയാണ്.

ആപ്പിളാണ് താരം

യു.എസ്, ന്യൂസിലാൻഡ്, ഇറ്റലി, തുർക്കി, ഇറാൻ, ന്യൂസിലാൻഡ് പിങ്ക് ലേഡി തുടങ്ങി വിവിധ തരം ആപ്പിളുകൾ വിപണിയിലുണ്ട്. മധുരം കൂടിയും കുറഞ്ഞും പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആപ്പിളുകളും ഇക്കൂട്ടത്തിലുണ്ട്. 300 മുതൽ 380 രൂപ വരെയാണ് വില. ഇറക്കുമതി ചെയ്യുന്ന ആപ്പിളുകളാണ് ജില്ലയിൽ കൂടുതലായുള്ളത്.

പിന്നിൽ തണ്ണിമത്തൻ

പഴവർഗങ്ങളിൽ തണ്ണി മത്തനാണ് വില കുറവ്. കിലോഗ്രാമിന് നാൽപ്പത് രൂപ മുതലാണെങ്കിലും മൂന്ന് കിലോയിൽ കുറഞ്ഞ തണ്ണിമത്തൻ ലഭിക്കാറില്ല. മഞ്ഞ, വെള്ള, പച്ച തണ്ണിമത്തനുകൾ ലഭ്യമാണ്. മഞ്ഞയ്ക്ക് പുറമേ പച്ച തണ്ണിമത്തനാണ് കൂടുതൽ ആവശ്യക്കാർ.

പഴ വർഗങ്ങളും വിലയും

ഓറഞ്ച് ₹ 100-120

മുന്തിരി ₹ 100-160

പേരയ്ക്ക ₹ 120-140

ഡ്രാഗൺ ഫ്രൂട്ട് ₹ 160-180

തണ്ണിമത്തൽ ₹ 40-60

മൊസമ്പി ₹ 180-200

മാതളം ₹ 280-290

പൈനാപ്പിൾ ₹ 60-80

കിവി ₹ 260

ആപ്പിൾ ₹ 300-380

പഴവർഗങ്ങൾക്ക് വില ഉയർന്നു. ആവശ്യക്കാർ കൂടുതലാണ്. ചൂടിനെ പ്രതിരോധിക്കാനും ഭക്ഷണ ഡയറ്റിനുമെല്ലാം പഴങ്ങൾ ധാരാളമായി വാങ്ങുന്നവരുണ്ട്.

നിസാം, വ്യാപാരി