വലിയങ്ങാടിയിൽ വലിയ നോവ്
കോഴിക്കോട്: നഗരത്തെ പൊള്ളിച്ച തീയുടെ ചൂടാറും മുൻപ് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാലുപേർ മരിക്കാനിടയായ ദുരന്തം നാടിന് നോവായി. പൊള്ളുന്ന വേനൽച്ചൂടിൽ ആശ്വാസം തേടി വലിയങ്ങാടിയിലെ തണലോരത്ത് വിശ്രമിക്കുകയായിരുന്ന നാല് ജീവനുകളാണ് സ്ലാബിനടിയിൽ ഇല്ലാതായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നഗരത്തെ നടുക്കിയ ദുരന്തം. അത്തോളി കുനിയിൽ ജബ്ബാർ, അത്തോളി സ്വദേശി അഷറഫ്, വലിയങ്ങാടി ഗാമ എന്റർപ്രൈസസ് ലിമിറ്റഡ് കമ്പിനി തൊഴിലാളി ജബ്ബാർ, തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ തൊഴിലാളികളായ പയ്യാനക്കൽ സ്വദേശി അബ്ദുൾ ജലീൽ (കോയ) ചികിത്സയിലാണ്. വലിയങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്തായി ബീച്ച് റോഡിന് സമീപത്താണ് തകർന്ന കെട്ടിടം. മൂന്ന് നില കെട്ടിടത്തിന്റെ താഴയുള്ള മുറികൾ ഗാമ എന്റർപ്രൈസ് ലിമിറ്രഡിന്റെ ഗോഡൗണായാണ് പ്രവർത്തിച്ചിരുന്നത്. ഇവിടേക്കുള്ള ചരക്ക് ഇറക്കിയ ശേഷം ലോറി കെട്ടിടത്തിന്റെ മുൻവശത്ത് നിറുത്തിയിടുകയും തൊഴിലാളികളായ ജബ്ബാറും അഷറഫും കെട്ടിടത്തിന്റെ ഒരു വശത്ത് വിശ്രമിക്കുകയായിരുന്നു. ഗാമയിലെ തൊഴിലാളി ജബ്ബാറും മറ്റ് മൂന്ന് പേരും കൂടെയുണ്ടായിരുന്നു. ഇവർ വർത്തമാനം പറഞ്ഞിരിക്കെയാണ് സൺഷെയ്ഡ് സ്ലാബ് തകർന്നു വീണത്. ഒരാൾ ഓടി രക്ഷപ്പെട്ടെങ്കിലും അവശേഷിച്ച അഞ്ചുപേരുടെ ദേഹത്തേക്ക് സ്ലാബ് പതിക്കുകയായിരുന്നു . അപകടമുണ്ടായ കെട്ടിടത്തിനടുത്തേക്ക് ആദ്യമെത്തി രക്ഷാപ്രവർത്തനമാരംഭിച്ചത് ചുമട്ട്തൊഴിലാളികളായിരുന്നു. കാലപ്പഴക്കംകാരണം തകർന്ന കെട്ടിടത്തിന്റെ മറ്റ് ഭാഗവും വീഴാനുള്ള സാദ്ധ്യതയേറെയായിട്ടും തൊഴിലാളികൾ അതൊന്നും വകവയ്ക്കാതെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ തൊഴിലാളികളും ഫയർഫോഴ്സും എറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. നിരവധി വാഹനങ്ങളും തകർന്ന സ്ലാബുകൾക്കുള്ളിൽ കുടുങ്ങിയിരുന്നു. മേയർ ഒ.സദാശിവൻ, യു.ഡി.എഫ് കൗൺസിലർമാരായ എസ്.കെ അബൂബക്കർ, കെ.സി ശോഭിത, അഡ്വ.പി.എം ജിഷാൻ, ഫാത്തിമ തഹ്ലിയ, ബി.ജെ.പി കൗൺസിലർ നമ്പിടി നാരായണൻ, ഷിനു പിണ്ണാണത്ത് തുടങ്ങിയവർ സ്ഥലത്തെത്തി.
60 വർഷം പഴക്കം ചെന്ന കെട്ടിടം
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സൺഷേഡ് സ്ലാബാണ് വീണത്. കടൽ കാറ്റേറ്റ് തുരുമ്പിച്ച കെട്ടിടം പൊളിച്ചു മാറ്റൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ നീണ്ടു പോയി. ഇന്നലെ അപകടമുണ്ടായ താഴത്തെ നിലയിൽ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് ഓഫീസ് വേറെ സ്ഥലത്തേക്ക് മറ്റുകയും ഇവിടെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുകയുമായിരുന്നു. ഗാമ എന്റർപ്രൈസസ് ലിമിറ്റഡിന്റെ രണ്ട് ഗോഡൗണാണ് പൊളിഞ്ഞ ഭാഗത്ത് പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ വേറേയും വ്യാപാര സ്ഥാപനങ്ങൾ ഉണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിന്റെ വരാന്തയിലാണ്.
കെട്ടിടം പൊളിക്കും: മേയർ
കോഴിക്കോട്: അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകുമെന്നും കെട്ടിടം പൊളിക്കുമെന്നും കോർപ്പറേഷൻ മേയർ ഒ സദാശിവൻ. വിവരങ്ങൾ ശേഖരിച്ച് വരികയാണ്. കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയാൻ നേരത്തെ തീരുമാനിച്ചതാണ്. കെട്ടിടം ഇത്രയും അപകടവാസ്ഥയിലായിരുന്നെന്ന വിവരം ലഭിച്ചിരുന്നില്ല. കെട്ടിടത്തിൽ ആരും പ്രവേശിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും.