ബീച്ചിലെ എം.ജി പാർക്കിൽ വിശ്രമവേളകൾ ആനന്തകരമാക്കി ഇഴ‌ജന്തുക്കൾ!

Tuesday 24 February 2026 12:43 AM IST
കൊല്ലം ബീച്ചിലെ എം.ജി പാർക്കിലെ മത്സ്യ കന്യക ശില്പത്തിന് സമീപത്തെ കുറ്റിക്കാട്

കൊല്ലം: നാല് വർഷമായി അടഞ്ഞുകിടക്കുന്ന കൊല്ലം ബീച്ചിലെ എം.ജി പാർക്കിന്റെ കുറച്ച് ഭാഗത്തെകാട് അടുത്തിടെ വെട്ടിത്തെളിച്ചു,​ ഇതോടെ പാർക്കിലെ താമസക്കാരായ ഇഴ‌ന്തുക്കൾ റോഡിലേക്ക് ഇറങ്ങിയ അവസ്ഥയാണ്. മത്സ്യ കന്യകയുടെ ശില്പമുള്ള ഭാഗമൊഴികെ ബാക്കിയുള്ള ഭാഗത്തെ കാട് വെട്ടിത്തെളിച്ചതോടെയാണ് ഇഴജന്തുക്കൾ പരിസരമാകെ ഇഴഞ്ഞു നടക്കാൻ തുടങ്ങിയത്. ഇരുട്ടുവീണാൽ ബീച്ചിലേക്കുള്ള വഴിയിലടക്കം പാമ്പുകളെ പതിവായി കാണാറുണ്ടെന്ന് ഇവിടെയുള്ളവർ പറയുന്നു.പലരും പാമ്പുകടിയേൽക്കാതെ കഷ്ടിച്ചാണ് രക്ഷപെടുന്നത്.

മത്സ്യ കന്യക ശില്പത്തിന്റെ ഭാഗത്തെ കുറ്റിക്കാട്ടിൽ നിറയെ പാമ്പുകളുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നാല് വർഷമായി ഉപയോഗമില്ലാതെ കിടക്കുന്ന ഉപകരണങ്ങളിലും പാർക്കിന്റെ ഭാഗമായ നിർമ്മാണ സാമഗ്രികളിലും ശില്പങ്ങളിലുമൊക്കെ ഇഴജന്തുക്കൾ താവളമാക്കിയിട്ടുണ്ട്. കോർപ്പറേഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷവും എം.ജി പാർക്ക് തുറന്ന് പ്രവർത്തിപ്പിക്കാൻ വേണ്ടത്ര ഇടപെടലുകൾ നടത്തിയിട്ടില്ല.

ഒടുവിൽ കേസും

നേരത്തെ കരാർ ഏറ്റെടുത്തിരുന്നയാളുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുന്നതിനാലാണ് പാർക്ക് തുറക്കാൻ വൈകുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. നേരത്തെ കരാർ ഏറ്റെടുത്തയാൾ നടപടിക്രമങ്ങൾ പാലിക്കാഞ്ഞതും ടിക്കറ്റ് പ്രോഗ്രാം നടത്തിയതും മതിൽ പൊളിച്ചതും പരസ്യ ബോർഡുകൾ സ്ഥാപിച്ചതുമൊക്കെ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പിഴ ചുമത്തിയതാണ് പിന്നീട് കോടതി വ്യവഹാരങ്ങളിലേക്ക് മാറിയത്.

 തോട്ടിൽ നിന്ന് പാമ്പുകൾ

കൊല്ലം തോട് ശുചിയാക്കൽ എങ്ങുമെത്തിയിട്ടില്ല. ജല കേളി കിഡ്സ് പാർക്കിന് സമീപത്തായി മരങ്ങൾ കടപുഴകി വീണത് തോട്ടിലും കരയ്ക്കുമായിട്ടാണ് കിടപ്പ്. ഇതുവഴി പാമ്പുകൾ പാർക്കിലേക്കും സമീപത്തെ സ്ഥാപനങ്ങളിലേക്കും കടന്നുവരുന്നതായും പരാതികളുണ്ട്. തോട്ടിലെ മരം വെട്ടിമാറ്റാൻ അധികൃതർ നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.

 വെളിച്ചക്കുറവ്

ബീച്ച് പരിസരങ്ങളിൽ രാത്രികാല വെളിച്ചക്കുറവുണ്ട്. ഇതുകാരണം ഇഴജന്തുക്കൾ കിടന്നാൽ പലപ്പോഴും കാണാൻ കഴിഞ്ഞെന്നുവരില്ല. കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ഇഴജന്തുക്കളുടെ ശല്യമേറിയതോടെ വെളിച്ചക്കുറവ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.