കത്രികയും കേസ് ഷീറ്റും കോടതിയിൽ, വിദഗ്ദ്ധസമിതി രൂപീകരിക്കാൻ കത്ത്

Tuesday 24 February 2026 1:03 AM IST

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷാജോസഫിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രികയും (ആർട്ടറി ഫോർസെപ്‌സ്) കസ്റ്റഡിയിലെടുത്ത കേസ് ഷീറ്റും അന്വേഷണ സംഘം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി. ഡോ. ലളിതാംബികയ്ക്കെതിരെ ചാർജ് ചെയ്ത കേസിലെ തൊണ്ടികളെന്ന നിലയിലാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവ കോടതിയിൽ സമർപ്പിച്ചത്. കത്രിക ശാസ്ത്രീയ പരിശോധനയ്ക്കായി കോടതി ഫോറൻസിക് വിഭാഗത്തിന് കൈമാറും. കേസിന്റെ തുടരന്വേഷണത്തിനായി വിദഗ്ദ്ധ സമിതി രൂപീകരിക്കാനുള്ള കത്തും ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പൊലീസ് നൽകി.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നിയോഗിക്കുന്ന ഫോറൻസിക്, വീട്ടമ്മ ചികിത്സ തേടിയ മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വിദഗ്ദ്ധർ, ഗവ. പ്ളീഡർ എന്നിവരുൾപ്പെട്ട സംഘത്തിന്റെ നിർദ്ദേശപ്രകാരമാകും സംഭവത്തിലെ പിഴവുകൾ അന്വേഷണ സംഘം വിലയിരുത്തുക. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതിൽ ഓരോരുത്തരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെ അടിസ്ഥാനത്തിലാകും മറ്റ് പ്രതികളെ നിർണയിക്കുക. വകുപ്പ് മേധാവിയെന്ന നിലയിൽ ഡോ. ലളിതാംബികയെ മാത്രമാണ് നിലവിൽ പ്രതിചേർത്തിട്ടുള്ളത്. എന്നാൽ ലളിതാംബികയ്ക്ക് ഉഷാജോസഫിന്റെ ശസ്ത്രക്രിയയിലോ, ഡിസ്ചാർജിലോ, തുടർചികിത്സയിലോ പങ്കില്ലെന്നാണ് അന്വേഷണസംഘം കേസ് ഷീറ്റിൽ നിന്ന് മനസിലാക്കിയത്.

ഉഷയെ പരിശോധിച്ച ഡോക്ടർമാർക്കും പരിചരിച്ച നഴ്സുമാർക്കും വീഴ്ചയിൽ നിന്ന് തലയൂരാനാകില്ല. അതേസമയം, തുടർനടപടികൾ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.