കെയർ നൽകാൻ കെയർ ടേക്കർ എവിടെ?
- ഗവ.ചിൽഡ്രൻസ് ഹോമിൽ 25 കുട്ടികൾക്കായി രണ്ട് കെയർടേക്കർ മാത്രം
മലപ്പുറം: ജില്ലയിലെ ഏക ഗവ.ചിൽഡ്രൻസ് ഹോമിൽ 25 കുട്ടികളുടെ പരിചരണത്തിനുള്ളത് രണ്ട് കെയർ ടേക്കർമാർ മാത്രം. കുട്ടികളുടെ മുഴുവൻ സമയ പരിചരണം ഇവരുടെ ചുമതലയാണ്. ചുരുങ്ങിയത് നാലുപേരെങ്കിലും വേണമെന്നിരിക്കെ ആണ് ഈ സ്ഥിതി. കുട്ടികളുടെ മാനസികാരോഗ്യവും സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് വനിത, ശിശു വികസന വകുപ്പിന് കീഴിൽ തവനൂരിൽ ചിൽഡ്രൻസ് ഹോം ആരംഭിച്ചത്. ആറ് മുതൽ 18 വയസ് വരെയുള്ളവരാണ് ഇവിടെയുള്ളത്. 40 പേരെ താമസിപ്പിക്കാനുള്ള അനുമതിയാണ് നിലവിലുള്ളത്. എന്നാൽ, ഇത്രയും പേരെത്തിയാൽ കൃത്യമായ മേൽനോട്ടത്തിന് ജീവനക്കാരുമില്ല. സ്‌കൂളുകളിലെ കൗൺസലിംഗിൽ നിന്നുൾപ്പെടെ കണ്ടെത്തിയ ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ഹാജരാക്കും. തുടർന്ന്, ശിശുക്ഷേമ സമിതി നിർദ്ദേശിക്കുന്ന കുട്ടികളെയാണ് ചിൽഡ്രൽസ് ഹോമിൽ താമസിപ്പിക്കുക. കൃത്യമായ പരിചരണം ഒരുക്കുന്നതിനൊപ്പം യോഗ്യരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പഠന-പാഠ്യേതര പ്രവർത്തനങ്ങളും നൽകേണ്ടതുണ്ട്. കുട്ടികളിലെ സ്വഭാവ മാറ്റങ്ങൾ, ലഹരിയുടെ ഉപയോഗം, സംഘർഷങ്ങൾ, ഒറ്റപ്പെടൽ, കുടുംബ പ്രശ്നങ്ങൾ, ഫോണിനോടുള്ള ആസക്തി എന്നിവയ്ക്ക് പരിഹാരം കാണുക കൂടി ലക്ഷ്യമിട്ടാണ് വീടിന് സമാനമായ അന്തരീക്ഷം ഒരുക്കി ചിൽഡ്രൻസ് ഹോം ജില്ലയിൽ ഒരുക്കിയത്.
കൂടുതൽ കെയർടേക്കർമാരെ നിയമിക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് അടുത്തിടെയാണ് ഒരു മൾട്ടി ടാസ്‌ക്ക് കെയർ പ്രൊവൈഡറെ (എം.ടി.സി.പി) താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. ഇവർക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ്, ശിശുക്ഷേമ സമിതി അടക്കമുള്ളവയുടെ കാര്യങ്ങളും നോക്കണം. ഇതിന് പുറമേ സൂപ്രണ്ട്, ചൈൽഡ് വെൽഫെയർ ഇൻസ്‌പെക്ടർ, വാച്ച്മാൻ, കുക്ക് എന്നിവരാണ് ഇവിടെയുള്ളത്.
തസ്തികയില്ല
ഇടയ്ക്കിടെ ബാങ്കിലേക്കും ട്രഷറിയിലേക്കും ഉൾപ്പെടെ പോകേണ്ട അവസ്ഥയുണ്ടെങ്കിലും ഓഫീസ് അറ്റന്റർ, ക്ലർക്ക് തസ്തികകൾ ഇവിടെയില്ല. ഇത്തരം ജോലികളും നിലവിൽ മറ്റ് ജീവനക്കാരാണ് ചെയ്യുന്നത്.
നിലവിലെ കെയർ ടേക്കർമാർ - രണ്ട്
നിലവിലെ കുട്ടികൾ - 25
താമസിപ്പിക്കാൻ അനുമതിയുള്ള കുട്ടികളുടെ എണ്ണം - 40