കൈമലർത്തി സർക്കാർ സമരം തുടരാൻ മെഡി. കോളേജ് ഡോക്ടർമാർ

Tuesday 24 February 2026 2:25 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ആവശ്യങ്ങൾ ന്യായമാണെങ്കിലും ശമ്പളപരിഷ്കരണ കുടിശിക നൽകാൻ സർക്കാരിന്റെ പക്കൽ പണമില്ലെന്ന് തുറന്നു പറഞ്ഞ് സർക്കാർ. സമരരംഗത്തുള്ള കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്, കെ.എൻ.ബാലഗോപാൽ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമാകാത്തത്.

സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഡോക്ടർമാരെ ബോദ്ധ്യപ്പെടുത്താനായിരുന്നു യോഗത്തിൽ മന്ത്രിമാർ ശ്രമിച്ചത്. സമരം പിൻവലിച്ച് സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. എന്നാൽ, 57 മാസത്തെ ശമ്പളകുടിശികയുടെ കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ സമരം തുടരുമെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹികൾ അറിയിച്ചു.

കുടിശിക നൽകുന്നതിനുള്ള യാതൊരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല ഒ.പി, ശസ്ത്രക്രിയ ബഹിഷ്കരണമടക്കം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ റിലേ നിരാഹാര സമരവും തുടരും.