കാട്ടാക്കടയിലെ രണ്ടര വയസുകാരിയുടെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ന്യൂമോണിയ ബാധമൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിശദമായ റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
കാട്ടാക്കട ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് കുഞ്ഞ് ചികിത്സ തേടിയ കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ അരുൺ വാര്യർ വ്യക്തമാക്കിയത്.
ഇരട്ടകുഞ്ഞുങ്ങളിൽ ഒരാളാണ് ആയിഷ. ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി പിടിച്ച ശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പ്പ് എടുത്തു. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഉടനെതന്നെ കുട്ടിയെ ആംബുലൻസിൽ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
'ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് ജീവൻ രക്ഷിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ അഡ്രിനാലിൻ നൽകിയത്. കുട്ടിയെ നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റിയപ്പോഴും നേരിയ പൾസ് ഉണ്ടായിരുന്നു'- എന്നാണ് ഡോക്ടർ അരുൺവാര്യർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന ഉറച്ച നിലപാടിലാണ് കുടുംബം.
സംഭവത്തിൽ മമൽ ആശുപത്രിക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആയിഷയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. കുഞ്ഞിന്റെ മരണത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു.