'ഇന്ത്യയുടെ കളിയെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്, നേരിടാൻ തയ്യാർ'; സ്ട്രാറ്റജി വെളിപ്പെടുത്തി സിംബാബ്‌വെ
ചെന്നൈ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വ്യാഴാഴ്ച ഇന്ത്യയെ നേരിടാനൊരുങ്ങുകയാണ് സിംബാബ്‌വെ. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോടേറ്റ കനത്ത തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കരുത്തരായ ഇന്ത്യയെ തളയ്ക്കാനാണ് ടീമിന്റെ പദ്ധതിയെന്ന് സിംബാബ്‌വെയുടെ മുഖ്യ പരിശീലകൻ ജസ്റ്റിൻ സാമൺസ് പറഞ്ഞു.
മുംബയിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 254 റൺസ് പിന്തുടർന്ന സിംബാബ്‌വെ 107 റൺസിനാണ് തോൽവിയേറ്റുവാങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ കൂറ്റൻസ്‌കോറാണ് വിൻഡീസ് ഇന്നലെ അടിച്ചുകൂട്ടിയത്. സമാനമായ രീതിയിൽ ആക്രമിച്ചു കളിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ എങ്ങനെ പ്രതിരോധിക്കാം എന്നതിലാണ് ഇപ്പോൾ സിംബാബ്‌വെയുടെ ശ്രദ്ധയെന്നാണ് പരിശീലകൻ ജസ്റ്റിൻ സാമൺസ് പറയുന്നത്. ദക്ഷിണാഫ്രിക്കയോട് 83 റൺസ് തോൽവിയേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിൽ വരുന്ന ഇന്ത്യ, ചെന്നൈയിലെ ചെപ്പോക്ക് മൈതാനത്ത് തങ്ങൾക്കെതിരെ ആഞ്ഞടിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് സമൺസ് വ്യക്തമാക്കി.
'ഇന്ത്യ ഏത് രീതിയിലായിരിക്കും കളിക്കുകയെന്ന് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. കഴിഞ്ഞ കളിയിൽ വെസ്റ്റ് ഇൻഡീസ് കാണിച്ച അതേ ആക്രമണോത്സുകത തന്നെയാകും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകുക. അവർ ഒട്ടും പിന്നോട്ട് പോകാൻസാധ്യതയില്ല. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ബൗളിംഗ് നിര പ്രവചിക്കാവുന്ന രീതിയിലായതാണ് തോൽവിക്ക് വഴിവച്ചത്. സമ്മർദ്ദ ഘട്ടങ്ങളിൽ ശാന്തത കൈവിടാതെ ബാറ്റർമാരുടെ താളം തെറ്റിക്കുകയാണ് ലക്ഷ്യം. അതിനുവേണ്ടി വേറിട്ട പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. ചെന്നൈയിലെ ഗ്രൗണ്ട് കുറച്ചുകൂടി വലുതാണ്. ആ വലിപ്പം ബൗളർമാർക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കിയേക്കാം'- സാമൺസ് കൂട്ടിച്ചേർത്തു.