ബ്രഹ്മപുരം സി.ബി.ജി പ്ലാന്റ് പ്രവർത്തനസജ്ജം  27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Wednesday 25 February 2026 2:55 AM IST

കൊച്ചി: മാലിന്യ സംസ്കരണ രംഗത്ത് നിർണായക ചുവടുവയ്പ്പുമായി ഖരമാലിന്യ അധിഷ്ഠിത കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് കൊച്ചിയിൽ പ്രവർത്തനസജ്ജമായി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) നേതൃത്വത്തിൽ ബ്രഹ്മപുരത്തെ കൊച്ചി കോർപ്പറേഷൻ ഭൂമിയിൽ സ്ഥാപിച്ച പ്ലാന്റിന്റെ ഉദ്ഘാടനം 27ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അദ്ധ്യക്ഷനാവും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എം.എൽ.എമാരായ ബെന്നി ബെഹനാൻ, പി.വി.ശ്രീനിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, മേയർ വി.കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സെക്രട്ടറി ടി.വി അനുപമ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ്, ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം.ജോസ്, ചീഫ് ജനറൽ മാനേജർ ജോർജ് തോമസ് എന്നിവർ പങ്കെടുക്കും.

പഞ്ചാബ് ആസ്ഥാനമായ സെന്റർ ഫോർ ഓൺട്രപ്രണർഷിപ്പ് ആൻഡ് ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റിനാണ് (സി.ഇ.ഐ.ഡി) കരാർ. പ്ലാന്റിന്റെ കാലാവധിയായ 25വർഷം നടത്തിപ്പും സംരക്ഷണവും ബി.പി.സി.എല്ലിൽ നിക്ഷിപ്തമാണ്. പിന്നീടിത് 10വർഷംവരെ നീട്ടാം. 110 കോടിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. പ്ലാന്റ് നിർമ്മാണം ഉൾപ്പെടെ ആദ്യഘട്ടത്തിനായി 81 കോടി ചെലവഴിച്ചു. പ്രതിവർഷം 10 കോടി വരെ പ്രവർത്തനച്ചെലവ് പ്രതീക്ഷിക്കുന്നു.

പ്ളാന്റ് ഇങ്ങനെ

പ്രതിദിനം 150ടൺ ഖരമാലിന്യം സംസ്കരിക്കാൻ ശേഷി

ഭാവിയിൽ 200 ടൺ വരെയായി ഉയർത്താൻ സാദ്ധ്യത

6ടൺ വരെ വാതകവും 25ടൺ ജൈവവളവും ഉത്പാദിപ്പിക്കും

ഇത് വിറ്റഴിച്ച് വർഷം 14 കോടി രൂപയുടെ വരുമാനം

സംസ്കരണഘട്ടത്തിൽ 100ടൺ മലിനജലം വളമാക്കി വിൽക്കും

10,000 ലിറ്റർ വെള്ളമാണ് ദൈനംദിന പ്രവർത്തനത്തിനാവശ്യം

തരംതിരിക്കലിലൂടെ സംസ്‌കരണത്തിന് ഉപയോഗിക്കാനാകാത്ത മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും